കോവിഡ് ബാധിച്ച് മരണം; 70കാരന്റെ മൃത​ദേഹം ശ്മശാനത്തിലെത്തിച്ചത് ജെസിബിയിൽ; വിവാദം (വീഡിയോ)

കോവിഡ് ബാധിച്ച് മരണം; 70കാരന്റെ മൃത​ദേഹം ശ്മശാനത്തിലെത്തിച്ചത് ജെസിബിയിൽ; വിവാദം
കോവിഡ് ബാധിച്ച് മരണം; 70കാരന്റെ മൃത​ദേഹം ശ്മശാനത്തിലെത്തിച്ചത് ജെസിബിയിൽ; വിവാദം (വീഡിയോ)

ഹൈദരാബാദ്: കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം വീട്ടിൽ നിന്ന് ശ്മശാനത്തിലെത്തിച്ചത് ജെസിബിയിൽ. ആന്ധ്രപ്രദേശിലാണ് സംഭവം. മുൻ നഗരസഭാ ജീവനക്കാരനാണ് മരിച്ചത്. വീടുതോറുമുള്ള ആരോഗ്യ സർവേയിലാണ് 70കാരന്‌ കോവിഡ് സ്ഥിരീകരിച്ചത്.

മണ്ണുമാന്തി യന്ത്രത്തിൽ മൃതദേഹം കൊണ്ടുപോയ സംഭവം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിനും വഴിയൊരുക്കി. പ്രതിഷേധം വ്യാപകമായതോടെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പലസ മുനിസിപ്പൽ കമ്മീഷണർ നഗേന്ദ്ര കുമാർ, സാനിറ്ററി ഇൻസ്‌പെക്ടർ എൻ രാജീവ് എന്നിവരെയാണ് ജില്ലാ കലക്ടർ സസ്‌പെൻഡ്  ചെയ്തത്.

പലസ മുനിസിപ്പാലിറ്റിയിലെ ഉദയപുരത്തുള്ള വീട്ടിൽ വെച്ചാണ് 70കാരൻ മരിച്ചത്. തുടർന്ന് വീട്ടിൽ നിന്ന് ശ്മശാനത്തിലേക്ക് മണ്ണുമാന്തി യന്ത്രത്തിൽ മൃതദേഹം കൊണ്ടു പോകുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. പിപിഇ കിറ്റ് ധരിച്ച ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

മൃതദേഹത്തിൽ സ്പർശിക്കുന്നതും മറ്റും അപകടമുണ്ടാക്കുമെന്ന് അയൽക്കാർ ആശങ്കപ്പെട്ടതോടെ ബന്ധുക്കൾ നഗരസഭയെ ബന്ധപ്പെടുകയായിരുന്നു. നഗരസഭാ അധികൃതരാണ് മൃതദേഹം മണ്ണുമാന്തി യന്ത്രത്തിൽ ശ്മശാനത്തിലേക്ക്‌ മാറ്റിയത്.

സംഭവത്തിൽ അപലപിച്ച ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഇത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

സംഭവത്തെ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു രംഗത്തെത്തി. ജൂൺ 24ന് ഇതേ ജില്ലയിൽ സമാനമായ സംഭവവും ഉണ്ടായിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ച ഒരു സ്ത്രീയുടെ മൃതദേഹം ട്രാക്ടറിലാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com