മൈസൂരു: ദൃശ്യം എന്ന മലയാള സിനിമയുടെ കന്നഡ പതിപ്പായ ദൃശ്യ കണ്ട് കൊലപാതകം ആസൂത്രണം ചെയ്ത യുവതിയും കാമുകനും അറസ്റ്റിൽ. മൈസൂരു സാലിഗ്രാമം സ്വദേശി ആനന്ദ് എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ശാരദയും കാമുകൻ ബാബുവും അറസ്റ്റിലായത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഈ മാസം 23നാണ് ആനന്ദിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. റോഡിലെ ഇലക്ട്രിക് ട്രാൻസ്‌ഫോർമറിന് സമീപമായിരുന്നു മൃതദേഹം കിടന്നിരുന്നത്. ആനന്ദിന്റെ ബൈക്കും സമീപത്തുണ്ടായിരുന്നു. അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും തലയിലെ മുറിവും വസ്ത്രത്തിലെ ചോരപ്പാടുകളും സംശയത്തിനിടയാക്കി. ഇതോടെയാണ് വിശദമായ അന്വേഷണം നടത്തിയത്.
അന്വേഷണത്തിൽ ആനന്ദിന്റെ ഭാര്യ ശാരദയും സുഹൃത്തായ ബാബുവും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് കണ്ടെത്തി. ഏതാനും മാസങ്ങൾക്ക് മുമ്പ് രഹസ്യബന്ധം തുടങ്ങിയ ഇരുവരും ആനന്ദിനെ ഇല്ലാതാക്കി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂൺ 22 ന് രാത്രി ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ബാബു ആനന്ദിനെ മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മൃതദേഹം ചാക്കിൽകെട്ടി ബൈക്കിൽ സമീപത്തെ പ്രധാന റോഡിലെത്തിക്കുകയും ഇലക്ട്രിക്ക് ട്രാൻസ്‌ഫോർമറിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നു. ദൃശ്യ എന്ന കന്നഡ സിനിമ കണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ