നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം, തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം, തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; കശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍:  ജമ്മു കശ്മീരില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു. ഒളിച്ചിരിക്കുന്ന മറ്റ് ഭീകരര്‍ക്കായുളള തെരച്ചില്‍ തുടരുകയാണ്.

ജമ്മു കശ്മീര്‍ അനന്ത്‌നാഗിലെ വാഗാമ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മൂന്ന് ദിവസം മുന്‍പ് സിആര്‍പിഎഫ് ജവാനെയും അഞ്ച് വയസ്സുകാരനെയും കൊലപ്പെടുത്തിയ ഭീകരരെയാണ് വധിച്ചത്. കശ്മീര്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. അതേസമയം നിയന്ത്രണരേഖയിലെ നൗഗാം സെക്ടര്‍, ബാരാമുളള എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഒരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ചെറുപീരങ്കി ആക്രമണം നടത്തുകയായിരുന്നു. തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് വധിച്ചത്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ മസൂദ് അഹമ്മദ് ഭട്ട് ഉള്‍പ്പെടെ മൂന്ന് പേരെയാണ് അനന്ത്‌നാഗ് ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍  സുരക്ഷാ സേന വധിച്ചത്. ഇതോടെ ഡോഡ ജില്ല തീവ്രവാദ മുക്ത ജില്ലയായി മാറിയതായി ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു.

ദക്ഷിണ കശ്മീര്‍ ജില്ലയിലെ ഖുല്‍ചോഹര്‍ പ്രദേശത്താണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ നടന്നത്. പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിലാണ് മസൂദ് ഉള്‍പ്പെടെ മൂന്നു പേരെ വധിച്ചത്. ബലാത്സംഗ കേസില്‍ പ്രതിയായ മസൂദ് അഹമ്മദ് ഒളിവിലിരിക്കേയാണ് ഹിസ്ബുളില്‍ ചേര്‍ന്നത്.കശ്മീര്‍ കേന്ദ്രമാക്കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത്. ഇതോടെ ജമ്മു മേഖലയിലെ ഡോഡ ജില്ലയിലെ അവസാന ഭീകരനെയും വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് പറയുന്നു.

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട മറ്റ് രണ്ട് ഭീകരര്‍ ലഷ്‌കര്‍ ഇ തോയ്ബയിലെ അംഗങ്ങളാണ്. ഇതില്‍ ഒരാള്‍ ഡിസ്ട്രിക് കമാന്‍ഡറാണ്. നിലവില്‍ ദക്ഷിണ കശ്മീര്‍ കേന്ദ്രമായി 29 ഭീകരര്‍ പ്രവര്‍ത്തിക്കുന്നതായി ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചര മാസത്തിനിടെ 100 ഭീകരരെ വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com