കുട്ടികള്‍ക്കും ഭാര്യയ്ക്കും പുതുവസ്ത്രം വാങ്ങി നല്‍കാന്‍  ഭര്‍ത്താവ്വിസമ്മതിച്ചു; അമ്മയുടെ അടിയേറ്റ ആറുമാസം പ്രായമുളള കുഞ്ഞ് മരിച്ചു

അമ്മയുടെ അടിയേറ്റ് ആറുമാസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: അമ്മയുടെ അടിയേറ്റ് ആറുമാസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം. ഹോളിയോടനുബന്ധിച്ച് കുട്ടികള്‍ക്കും തനിക്കും പുതുവസ്ത്രം വാങ്ങിനല്‍കാന്‍ 25കാരി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ച ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ കുപിതയായ അമ്മയുടെ അടിയേറ്റാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ പിങ്കി ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ അലിഗഢ് റാംപസ് ഗ്രാമത്തില്‍ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം.പിങ്കിയുടെ ഭര്‍ത്താവായ രാഹുല്‍ കുട്ടികള്‍ക്കും ഭാര്യയ്ക്കും മാര്‍ക്കറ്റില്‍ നിന്ന് പുതുവസ്ത്രങ്ങള്‍ വാങ്ങിനല്‍കാന്‍ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം.  തനിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് രാഹുല്‍ പിങ്കിയുടെ ആവശ്യം നിരസിച്ചത്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായും പൊലീസ് പറയുന്നു.

തുടര്‍ന്ന് ഇതില്‍ കുപിതയായ പിങ്കി ആറുമാസം പ്രായമുളള കുട്ടിയുടെമേല്‍ ദേഷ്യം തീര്‍ക്കുകയായിരുന്നു. അമ്മയുടെ അടിയേറ്റാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ പരാതിയിലാണ് പൊലീസ് പിങ്കിയെ അറസ്റ്റ് ചെയ്തത്. 

ചോദ്യം ചെയ്യലില്‍ മനഃപൂര്‍വ്വം ചെയ്തതല്ലെന്ന് പിങ്കി ഏറ്റുപറഞ്ഞതായി പൊലീസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുളള നിരാശയിലാണ് കുട്ടിയെ തല്ലിയത്. ഒരിക്കലും മരിച്ചുപോകുമെന്ന് കരുതിയല്ല അടിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയതായി പൊലീസ്് പറയുന്നു. നാലുവര്‍ഷം മുന്‍പായിരുന്നു രാഹുലുമായുളള പിങ്കിയുടെ വിവാഹം.ഇതില്‍ ഇവര്‍ക്ക് മൂന്ന് വയസുളള മകനുമുണ്ട്. ഫാക്ടറി തൊഴിലാളിയാണ് രാഹുല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com