പവന്‍ ഗുപ്ത ദയാഹര്‍ജി നല്‍കി; മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ ഉടന്‍ വിധി; വധശിക്ഷ നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം

വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും പാട്യാല ഹൗസ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉച്ചയ്ക്കു രണ്ടിനു വിധി പറയും
പവന്‍ ഗുപ്ത ദയാഹര്‍ജി നല്‍കി; മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ ഉടന്‍ വിധി; വധശിക്ഷ നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പവന്‍ ഗുപ്ത രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കി. നാളെ രാവിലെ ആറിന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് നടപടി. പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി രാവിലെ സുപ്രീം കോടതി തള്ളിയിരുന്നു.

ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ചേംബറില്‍ പരിഗണിച്ചാണ് തിരുത്തല്‍ ഹര്‍ജി തള്ളിയത്. നേരത്തെ നല്‍കിയ ഉത്തരവു പുനപ്പരിശോധിക്കാന്‍ കാരണമില്ലെന്ന് ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു. തിരുത്തല്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെ ദയാഹര്‍ജിയുമായി പവന്‍ ഗുപ്ത രാഷ്ട്രപതിയെ സമീപിക്കുകയായിരുന്നു.

വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും നല്‍കിയ ഹര്‍ജി പാട്യാല ഹൗസ് കോടതി തള്ളി. ഇതിനു പിന്നാലെ ദയാഹര്‍ജി സമര്‍പ്പിച്ച വിവരം അഭിഭാഷകന്‍ എപി സിങ് കോടതിയെ അറിയിച്ചു. തുടര്‍ന്നു രണ്ടു മണിക്ക് ഹാജരാവാന്‍ കോടതി അഭിഭാഷകന് നിര്‍ദേശം നല്‍കി.

ദയാഹര്‍ജി പരിഗണിക്കുന്ന ഘട്ടത്തില്‍ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. അവസാനഘട്ടത്തില്‍ നല്‍കിയ ദയാഹര്‍ജി പരിഗണിക്കുമോയെന്നു വ്യക്തമല്ല. ശിക്ഷ നടപ്പാക്കുന്നതിനു തലേന്ന് ഉച്ചയ്ക്കു ശേഷം നല്‍കുന്ന ദയാഹര്‍ജി, ശിക്ഷ നടപ്പാക്കാന്‍ തടസ്സമല്ലെന്നാണ് ജയില്‍ ചട്ടം.

നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും തള്ളിയതാണ്. എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com