അധീര്‍ രഞ്ജന്‍ ചൗധരിയുടെ വീടിന് നേരെ ആക്രമണം; ജീവനക്കാരെ മര്‍ദ്ദിച്ചു, ഫയലുകള്‍ എടുത്തുകൊണ്ടുപോയി, അന്വേഷണം

കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി
അധീര്‍ രഞ്ജന്‍ ചൗധരിയുടെ വീടിന് നേരെ ആക്രമണം; ജീവനക്കാരെ മര്‍ദ്ദിച്ചു, ഫയലുകള്‍ എടുത്തുകൊണ്ടുപോയി, അന്വേഷണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി. വീട്ടില്‍ നിന്ന് ഫയലുകള്‍ എടുത്തുകൊണ്ടുപോയതായും ജീവനക്കാരെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. 

വൈകീട്ട് അഞ്ചരയോടെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ഡല്‍ഹിയിലെ വസതിയില്‍ നാലംഗ സംഘം അതിക്രമിച്ചു കയറിയത്. വീടിനോട് ചേര്‍ന്നുളള ഓഫീസിലെ ഫയലുകള്‍ എടുത്തുകൊണ്ടുപോകുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. അധീര്‍ രജ്ഞന്‍ ചൗധരി എവിടെ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇവര്‍ വീട്ടില്‍ അതിക്രമിച്ചു കയറിയതെന്ന് ജീവനക്കാര്‍ പറഞ്ഞതായി പൊലീസ് പറയുന്നു. ഈസമയത്ത് അധീര്‍ രഞ്ജന്‍ ചൗധരി വീട്ടില്‍ ഉണ്ടായിരുന്നില്ല.

ഇന്ന് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അധീര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചിരുന്നു. ഡല്‍ഹി കലാപത്തെ കുറിച്ച് ഉടന്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിലുളള പ്രതികാര നടപടിയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ജീവനക്കാരുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ഫയലുകളാണ് സംഘം കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ തലവന്‍ അധീര്‍ രഞ്ജന്‍ ചൗധരിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com