ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. തിങ്കളാഴ്ചയാണ് കേസിലെ നാല് പ്രതികളിലൊരാളായ പവന്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. ഇതേത്തുടർന്ന് ഈ മാസം മൂന്നിന് ശിക്ഷ നടപ്പാക്കണമെന്ന് നിർദേശിച്ച് പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു.
കേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്. വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരുടെ ദയാഹര്‍ജികള്‍ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് പ്രതികളായ മുകേഷ് കുമാര്‍ സിങും വിനയ് കുമാര്‍ ശര്‍മയും സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു.
മുകേഷ് കുമാർ (32), അക്ഷയ് കുമാർ സിങ് (31), വിനയ് ശർമ (26), പവൻ ഗുപ്ത (25) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കി. 2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും ക്രൂര മര്‍ദനത്തിനും ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ