വീണ്ടും ഓപ്പറേഷന്‍ ലോട്ടസ് ?; മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍ ; എട്ട് എംഎല്‍എമാര്‍ ഹരിയാനയിലെ റിസോര്‍ട്ടില്‍

ബിജെപി നേതാവ് നരോത്തം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗുരുഗ്രാമില്‍  തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു
വീണ്ടും ഓപ്പറേഷന്‍ ലോട്ടസ് ?; മധ്യപ്രദേശില്‍ നാടകീയ നീക്കങ്ങള്‍ ; എട്ട് എംഎല്‍എമാര്‍ ഹരിയാനയിലെ റിസോര്‍ട്ടില്‍

ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി എട്ട് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍. നാല് കോണ്‍ഗ്രസ് എംഎല്‍എമാരും നാല് സ്വതന്ത്രരുമാണ് ഹരിയാനയിലെ ഗുരുഗ്രാമിലെ ഐടിസി മനേസര്‍ ഹോട്ടലിലെത്തിയത്. ഇവരെ ഡല്‍ഹിയിലേക്ക് മാറ്റാനും സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. 

ബിജെപി നേതാവ് നരോത്തം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗുരുഗ്രാമില്‍  തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കം. ഇവരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് പോകാന്‍ ഹരിയാന പൊലീസ് അനുവദിക്കുന്നില്ലെന്ന് മധ്യപ്രദേശ് ധനകാര്യ മന്ത്രി തരുണ്‍ ഭഹ്നോട് പറഞ്ഞു. 

ഇതിനിടെ ബിഎസ്പിയില്‍ നിന്ന് പുറത്താക്കിയ എംഎല്‍എ രമാബായിയെ കോണ്‍ഗ്രസ് നേതാക്കള്‍ റിസോര്‍ട്ടില്‍ നിന്ന് കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും 25 മുതല്‍ 35 കോടി രൂപവരെയാണ് അവര്‍ക്ക് വിലയിട്ടിരിക്കുന്നതെന്നും രണ്ട് ദിവസം മുമ്പാണ് ദിഗ് വിജയ് സിങ് പറഞ്ഞത്.

230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 ഉം  ബിജെപിക്ക് 107 ഉം  അംഗങ്ങളാണ് ഉള്ളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒരു എംഎല്‍എയും നാല് സ്വതന്ത്രരും കോണ്‍ഗ്രസിനാണ് പിന്തുണ നല്‍കിയിരുന്നത്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ക്രിമിനല്‍ നിയമം ഭേദഗതി ചെയ്തുകൊണ്ട് മധ്യപ്രദേശ് നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചുകൊണ്ട് വോട്ട് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com