അമൂല്യമായ കുടത്തിന് കോടികള്‍; വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി, വ്യത്യസ്തമായ തട്ടിപ്പ്

അമൂല്യമായ കുടം വന്‍തുകയ്ക്കു വില്‍ക്കാനുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്
അമൂല്യമായ കുടത്തിന് കോടികള്‍; വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി, വ്യത്യസ്തമായ തട്ടിപ്പ്

ചെന്നൈ: വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയുടെ പേരില്‍ വ്യാപാരിയില്‍ നിന്ന് എട്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുത്തുലക്ഷ്മിയ്ക്ക് പാരമ്പര്യമായി ലഭിച്ച അമൂല്യമായ കുടം വന്‍തുകയ്ക്കു വില്‍ക്കാനുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. അനുപ്പര്‍പാളയത്തു കെട്ടിടനിര്‍മാണ സാമഗ്രികള്‍ വാടകയ്ക്കു നല്‍കുന്ന രാജ്പ്രതാപ് ആണു സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. വേലംപാളയം സ്വദേശി പരമേശ്വരന്‍, ധനപാല്‍ എന്നിവര്‍ക്കെതിരെയാണു പരാതി.

പ്രമുഖ രാഷ്ട്രീയ കക്ഷിയിലെ നേതാവായ കുമാര്‍നഗര്‍ സ്വദേശി അറുമുഖത്തിനുവേണ്ടിയാണെന്നു പറഞ്ഞ് ഇവര്‍ 2012ല്‍ രാജ്പ്രതാപില്‍നിന്നു പണം ആവശ്യപ്പെട്ടിരുന്നു. നല്‍കാന്‍ വിസമ്മതിച്ചപ്പോഴാണു മുത്തുലക്ഷ്മിയുടെ കൈവശമുള്ള പുരാവസ്തുവായ കുടം വില്‍ക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടത്. കുടം വിറ്റാല്‍ ഒരു കോടിയോളം രൂപ ലഭിക്കുമെന്നും അതു ലഭിച്ചാല്‍ പണം ഇരട്ടിയായി തിരികെ നല്‍കാമെന്നും പറഞ്ഞാണ് എട്ടര ലക്ഷം രൂപ വാങ്ങിയത്.

പണം നല്‍കാമെന്നു പറഞ്ഞു വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയും വാങ്ങിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ പണം തിരികെ ചോദിക്കുമ്പോഴെല്ലാം രാഷ്ട്രീയ ബന്ധം പറഞ്ഞു ഭീഷണിപ്പെടുത്തി. ഇക്കഴിഞ്ഞ ജനുവരിയില്‍ പണം ചോദിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, കേന്ദ്ര ധനമന്ത്രി എന്നിവര്‍ ഒപ്പിട്ടതാണെന്നു പറഞ്ഞു വ്യാജ രേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ചതായും പറയുന്നു. കുടത്തിന്റെ മൂല്യം പല കോടികളായി വര്‍ധിച്ചതായി കാണിക്കുന്നതായിരുന്നു രേഖ. സമാനമായ രീതിയില്‍ പ്രതികള്‍ മറ്റു പലരില്‍നിന്നും പണം തട്ടിയതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com