കൊറോണ ബാധിച്ചവരുടെ എണ്ണം 30 ആയി; ഇന്ത്യയിലെത്തുന്നവര്‍ക്ക് സാക്ഷ്യപത്രം നിര്‍ബന്ധമാക്കും

ദക്ഷിണ കൊറിയയില്‍ നിന്നും ഇറ്റലിയില്‍ നിന്നും എത്തുന്നവരും അവിടെ സന്ദര്‍ശനം നടത്തിയവരും സാക്ഷ്യപത്രം  നല്‍കണം
കൊറോണ ബാധിച്ചവരുടെ എണ്ണം 30 ആയി; ഇന്ത്യയിലെത്തുന്നവര്‍ക്ക് സാക്ഷ്യപത്രം നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി. ഇറാനില്‍ നിന്നും ഗാസിയബാദിലെത്തിയ ആള്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊറോണയില്ലെന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ദക്ഷിണ കൊറിയയില്‍ നിന്നും ഇറ്റലിയില്‍ നിന്നും എത്തുന്നവരും അവിടെ സന്ദര്‍ശനം നടത്തിയവരും സാക്ഷ്യപത്രം  നല്‍കണം.
ഈ മാസം പത്താം തിയ്യതി മുതലാണ് ഇന്ത്യ സാക്ഷ്യപത്രം നിര്‍ബന്ധമാക്കുന്നത്.

മാര്‍ച്ച് നാലുവരെ 29 കേസുകളാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.ഇന്നലെ വരെ കൊറോണ സംശയത്തില്‍ രാജ്യത്ത് 28529 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.

സ്ഥിതിഗതികള്‍ താന്‍ നിരീക്ഷിച്ചുവരികയാണ്. വിവിധ മന്ത്രാലയങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കടുത്ത ജാഗ്രതയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. വൈറസ് പരിശോധനയ്ക്കായി 19 ലാബുകള്‍ കൂടി ആരംഭിക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമെല്ലാം കര്‍ശന പരിശോധനയാണ് നടത്തിവരുന്നത്.  കൊറോണ വ്യാപിക്കുന്നത് പരിഗണിച്ച് വിദേശങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും കര്‍ശന സ്‌ക്രീനിങ്ങിന് വിധേയനാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

പരിശോധനകള്‍ക്കായി രാജ്യത്തെ 21 വിമാനത്താവളങ്ങള്‍ക്കും ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈന,ദക്ഷിണകൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നി രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് രാജ്യത്തെ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരാനിരുന്നവരുടെ വിസ റദ്ദാക്കിയിട്ടുണ്ട്.

നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, പശ്ചിമബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങളിലായി 10 ലക്ഷത്തോളം പേരെ ഇതിനകം പരിശോധനയ്ക്ക് വിധേയരാക്കി. 21 വിമാനത്താവളങ്ങള്‍ക്ക് പുറമെ, 12 മേജര്‍ തുറമുഖങ്ങളിലും 65 മൈനര്‍ തുറമുഖങ്ങളിലും സ്‌ക്രീനിങ് ശക്തമാക്കിയിട്ടുണ്ട്. സിക്കിമിലെ ഉത്തരെ, രമ്മന്‍, രാംഗ്‌പോ, രേഷി, മെല്ലി ചെക്‌പോസ്റ്റുകളിലായി നാലുലക്ഷത്തിലേറെ യാത്രക്കാരെ പരിശോധിച്ചു. ഒരു കൊറോണ കേസ് പോലും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിക്കിം സര്‍ക്കാര്‍ അറിയിച്ചു.

അതിനിടെ കൊറോണ ബാധ സ്ഥിരീകരിച്ച 14 ഇറ്റാലിയന്‍ ടൂറിസ്റ്റുകളെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റി. മെഡാന്ത ഹോസ്പിറ്റലിലേക്കാണ് ഇവരെ മാറ്റിയത്. ആശുപത്രിയിലെ ഒരു ഫ്‌ലോര്‍ ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റിയാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഹോട്ടല്‍ സ്റ്റാഫിനോ, ഇവരുടെ രക്തസാംപിള്‍ ശേഖരിക്കുകയും ആദ്യഘട്ടത്തില്‍ പരിചരിക്കുകയും ചെയ്ത ജയ്പൂര്‍ ആശുപത്രി സ്റ്റാഫിനും കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയതായി രാജസ്ഥാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com