ഭോപ്പാല്‍: മധ്യപ്രദേശില്‍ കാണാതായ നാല് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ രാജിവെച്ചു. കമല്‍നാഥ് സര്‍ക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഹര്‍ദീപ് സിങ് ദാങാണ് നിയമസഭയില്‍ നിന്ന് രാജിവെച്ചത്. സ്പീക്കര്‍ എന്‍പി പ്രജാപതിക്ക് അദ്ദേഹം രാജിക്കത്തയച്ചു.
രണ്ട് തവണ ജനപ്രതിനിധി ആയിട്ടും പാര്‍ട്ടി തന്നെ അവഗണിച്ചുവെന്ന് ഹര്‍ദീപ് സിങ് രാജിക്കത്തിൽ വ്യക്തമാക്കി. അഴിമതിക്കാരായ സര്‍ക്കാരില്‍ മന്ത്രിമാര്‍ ആരും പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം രാജിക്കത്തില്‍ കുറ്റപ്പെടുത്തി.
അതിനിടെ അട്ടിമറി നീക്കവുമായി ഇറങ്ങിയ എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് തുടരുകയാണ്. ഗുരുഗ്രാമിലെ ഹോട്ടലിൽ നിന്ന് തിരികെ എത്തിച്ച എംഎൽഎമാർ ഭോപ്പാലിൽ ആണെന്നാണ് സൂചന. മറ്റ് നാല് എംഎൽഎമാർ ബംഗളൂരുവിലെ വൈറ്റ് ഫീൽഡിൽ ഉള്ള വില്ലകളിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്.
കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാരടക്കം 10 ഓളം എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയതായി നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ബിജെപി പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ