ഒരാള്‍ക്ക് കൂടി കൊറോണ ; എണ്ണം 31 ആയി ; പൊതുപരിപാടികള്‍ ഒഴിവാക്കണം, ജാഗ്രത പാലിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം 

മാളുകളും തിയറ്ററുകളും സന്ദര്‍ശിക്കരുത്. ഉദ്യോഗസ്ഥര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് വ്യോമസേന നിര്‍ദേശിച്ചു 
ഒരാള്‍ക്ക് കൂടി കൊറോണ ; എണ്ണം 31 ആയി ; പൊതുപരിപാടികള്‍ ഒഴിവാക്കണം, ജാഗ്രത പാലിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം 

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തായ്‌ലാന്‍ഡിലും മലേഷ്യയിലും അടുത്തിടെ സന്ദര്‍ശനം നടത്തിയ ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും, നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കൊറോണ ( കോവിഡ്-19) പടരുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുപരിപാടികള്‍ കഴിവകും ഒഴിവാക്കാന്‍ കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജാഗ്രത പാലിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം  ലോകാരോഗ്യസംഘടനയുമായി യോജിച്ച് ഒരു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ 280 ഓളം ആരോഗ്യ വിദഗ്ധര്‍, റെയില്‍വേ, സൈന്യം തുടങ്ങിയവയിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുക്കും. 

കൊറോണയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം 31 വരെ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കെല്ലാം അവധി ബാധകമായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രസ്സല്‍സ് യാത്ര റദ്ദാക്കി. സിക്കിമില്‍ വിദേശസഞ്ചാരികള്‍ക്ക് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തി. 

കൊറോണ ഭീതിയെത്തുടര്‍ന്ന് പൊതുപരിപാടികള്‍ വ്യോമസേന വിലക്കി.  ഉദ്യോഗസ്ഥര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് വ്യോമസേന നിര്‍ദേശിച്ചു. മാളുകളും തിയറ്ററുകളും സന്ദര്‍ശിക്കരുത്. ഇറാന്‍, ഇറ്റലി, കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ ഐസൊലേഷനില്‍ കഴിയണമെന്നും വ്യോമസേന നിര്‍ദേശം നല്‍കി. 

വൈറസ് ബാധിച്ച് ചികില്‍സയിലുള്ള 27 പേരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയാല്‍ മാത്രമെ ഇവരെ മടങ്ങാന്‍ അനുവദിക്കു. ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുപോകാന്‍ ഇറാന്‍ ഇന്ന് പ്രത്യേക വിമാനം അയക്കും.  ഇന്ത്യയുടെ അതിര്‍ത്തി രാജ്യമായ ഭൂട്ടാനിലും കൊറോണ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്നും പോയ യുഎസ് പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഭൂട്ടാപോയ എട്ട് ഇന്ത്യക്കാരെ പ്രത്യേക നിരീക്ഷണത്തിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്. 

ഇറ്റലിയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 148 ആയി. ഇതോടെ, ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണ സംഖ്യ റിപ്പോര്‍ട്ടുചെയ്യപ്പെട്ട രാജ്യമായി ഇറ്റലി മാറി. 41 പേരാണ് കഴിഞ്ഞദിവസം രോഗബാധയെ തുടര്‍ന്ന് മരിച്ചത്.  ഇറാനില്‍ 107 പേര്‍ മരിച്ചു. 2900 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ 37 പേര്‍ മരിച്ചു. അതേസമയം ചൈനയില്‍ പുതിയ കൊറോണ കേസുകള്‍ കുറഞ്ഞിട്ടുണ്ട്.  ലോകത്താകമാനം ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 3300 ആയി. 96,000 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com