ഡല്‍ഹി കലാപത്തില്‍ യഥാര്‍ത്ഥ മരണസംഖ്യ നൂറിന് മുകളിലാകും; യമരാജന്‍ പോലും പദവി രാജിവച്ചു കാണും; രൂക്ഷ വിമര്‍ശനവുമായി ശിവസേന

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തെ നിശിതമായി വിമര്‍ശിച്ച് ശിവസേന.
ഡല്‍ഹി കലാപത്തില്‍ യഥാര്‍ത്ഥ മരണസംഖ്യ നൂറിന് മുകളിലാകും; യമരാജന്‍ പോലും പദവി രാജിവച്ചു കാണും; രൂക്ഷ വിമര്‍ശനവുമായി ശിവസേന

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തെ നിശിതമായി വിമര്‍ശിച്ച് ശിവസേന. കലാപത്തിലെ മൃഗീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച യമരാജന്‍ പോലും പദവി രാജി വെക്കുമെന്ന് ശിവസേന പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. 

'ഡല്‍ഹി കലാപത്തിന്റെ രംഗങ്ങള്‍ ഹൃദയ ഭേദകമായിരുന്നു. മരണത്തിന്റെ ക്രൂര താണ്ഡവം കാണുന്ന യമരാജന്‍ പോലും പദവി രാജി വെക്കും. നിഷ്‌കളങ്കരായ ഹിന്ദു, മുസ്‌ലിം കുട്ടികള്‍ അനാഥരായിത്തീര്‍ന്നു. നമ്മള്‍ അനാഥരുടെ പുതിയ ലോകം സൃഷ്ടിക്കുകയാണ്.' ശിവസേന പറയുന്നു.

'പിതാവിന്റെ ഭൗതിക ശരീരത്തിനു മുമ്പില്‍ നില്‍ക്കുന്ന ആണ്‍കുട്ടിയുടെ ചിത്രം വൈറലായിരുന്നു. കലാപത്തില്‍ 50ല്‍പരം ആളുകളുടെ ജീവനെടുത്തവര്‍ ആരാണ്? 50 എന്നത് കേവലം ഒരു സംഖ്യ മാത്രമാണ്. പക്ഷേ, യഥാര്‍ഥത്തില്‍ അത് നൂറില്‍ കൂടുതലാവും. 500ലേറെ പേര്‍ പരിക്കേറ്റവരായുണ്ട്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട കുട്ടികളുടെ ചിത്രം കണ്ടതിനു ശേഷവും ആളുകള്‍ ഹിന്ദുമുസ്‌ലിം എന്നിങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അത് മനുഷ്യത്വത്തിന്റെ മരണമാണെന്നും സാമ്‌നയില്‍ പറയുന്നു.

ഇന്ത്യയില്‍ കലാപംമൂലം നിരവധി കുട്ടികളാണ് അനാഥരായതെന്നും മഹാരാഷ്ട്രയില്‍ കാലം തെറ്റി പെയ്ത മഴയും അനേകം പേരെ അനാഥരാക്കിയിട്ടുണ്ടെന്നും പറയുന്ന സാമ്‌ന കുട്ടികള്‍ നഷ്ടപ്പെട്ട രക്ഷിതാക്കളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. 

ഹിന്ദുത്വം, മതേതരത്വം, ഹിന്ദു-മുസ്‌ലിം, ക്രിസ്ത്യന്‍-മുസ്‌ലിം തുടങ്ങിയ തര്‍ക്കങ്ങള്‍ കാരണം ലോകം നാശത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു. ഒരു ദൈവവും മനുഷ്യരെ സഹായിക്കാന്‍ എത്തിയിട്ടില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ പോലും വാതില്‍ കൊട്ടിയടക്കുകയാണ് ചെയ്തത്. തോമസ് എഡിസണ്‍ ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇന്ന്, ശാസ്ത്രവും അദ്ദേഹത്തിന്റെ കണ്ടുപിടുത്തവും കാരണം ഓരോ വീട്ടിലും വെളിച്ചം എത്തിയിരിക്കുന്നു. മതത്തേക്കാള്‍, വൈദ്യുതി പ്രധാനമാണ്. മതം നന്‍മയോ അഭയമോ നല്‍കില്ല. മുഖപ്രസംഗത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com