ജ്യോതിരാദിത്യ സിന്ധ്യ മോദി മന്ത്രിസഭയിലേക്ക്?; ശിവരാജ് സിങ് ചൗഹാനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ ബിജെപി

നാലാം തവണയും ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപിയുടെ ശ്രമം 
ജ്യോതിരാദിത്യ സിന്ധ്യ മോദി മന്ത്രിസഭയിലേക്ക്?; ശിവരാജ് സിങ് ചൗഹാനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ ബിജെപി

ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ നിലനില്‍ക്കെ കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്വാളിയോര്‍ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്രമന്ത്രിയാക്കാന്‍ നീക്കവുമായി ബിജെപി. സിന്ധ്യയോടൊപ്പമുള്ള എംഎല്‍എമാരെ കൂട്ടുപിടിച്ച് കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. നാലാം തവണയും ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപിയുടെ ശ്രമം. 

മാര്‍ച്ച് 16ന് ബിജെപി നിയമസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കും. സിന്ധ്യയ്ക്ക് ബിജെപി രാജ്യസഭാ  സീറ്റ് നല്‍കും. അതിന് മുന്‍പെ മന്ത്രിയാക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബിജെപി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാംഗ്ലൂരിലെത്തിയതെന്നും വാര്‍ത്തകള്‍ ഉണ്ട്. സിന്ധ്യയുടെതുള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്. 18 എംഎല്‍എമാരില്‍ 5 മന്ത്രിമാരുമുണ്ട്. ആരോഗ്യമന്ത്രി തുള്‍സി സിലാവത്, തൊഴില്‍ മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ, ഗതാഗതമന്ത്രി ഗോവിന്ദ് സിങ്, വനിതാ ശിശുക്ഷേമമന്ത്രി ഇമാര്‍ത്തി ദേവി, വിദ്യാഭ്യാസമന്ത്രി പ്രഭു ചൗധരി എന്നിവരാണ് ഒപ്പമുള്ളവര്‍. ഇവരുമായി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായി ഡികെ ശിവകുമാര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അനുകൂലമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ പ്രധാന പങ്കുവഹിച്ച ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ 23 എംഎല്‍എമാരുടെ പിന്തുണ മാത്രമെ സിന്ധ്യയ്ക്ക് ഉണ്ടായിരുന്നുള്ളു. ഇതോടെ മുതിര്‍ന്ന നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിപദം ഏറ്റെടുക്കുകയും സംസ്ഥാന കോണ്‍ഗ്രസില്‍ ആധിപത്യം നിലനിര്‍ത്തുകയും ചെയ്തു. കമല്‍നാഥും സിന്ധ്യയും തമ്മിലുടെ ഭിന്നത അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ ഗസ്റ്റ് അധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് സിന്ധ്യ അടുത്തിടെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എങ്കില്‍ അങ്ങനെ ചെയ്യാന്‍ സിന്ധ്യയെ കമല്‍നാഥ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com