ന്യൂഡൽഹി: കോവിഡ് 19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ കനത്ത മുൻകരുതലുമായി ഇന്ത്യ. നടപടികളുടെ ഭാഗമായി ഏപ്രില്‍ 15 വരെ ഇന്ത്യയിലേക്ക് അനുവദിച്ചിരുന്ന എല്ലാ ടൂറിസ്റ്റ് വീസകളും റദ്ദാക്കി. വെള്ളിയാഴ്ച മുതൽ വിലക്ക് നിലവിൽ വരും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയിലാണ് തീരുമാനം.
നയതന്ത്ര ഉദ്യോഗസ്ഥർക്കും അന്തർദേശീയ സംഘടനാ പ്രവർത്തകർക്കും റദ്ദാക്കൽ ബാധകമല്ല. ഇന്ത്യയിലേക്ക് അടിയന്തരമായി യാത്രചെയ്യേണ്ടി വരുന്നവര്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണമെന്നാണ് അറിയിച്ചിട്ടുള്ളത്. ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി ഇന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു. ഇറ്റലിയിലേക്കുള്ള വിമാനസർവീസുകൾ മാർച്ച് 28 വരെ എയർ ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്. തെക്കൻ കൊറിയയിലേക്കുള്ള സർവീസുകളും നിർത്തി. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ഇറ്റലിയില്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. പരിശോധനാഫലം നെഗറ്റീവായാല്‍ യാത്രാനുമതി നല്‍കാമെന്നും ഇന്ത്യയിലെത്തിയശേഷം 14 ദിവസം ക്വാറന്റൈന്‍ ചെയ്യാനും യോഗം തീരുമാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ