ഇറ്റലിയില്‍ ഹണിമൂണ്‍ ; മടങ്ങിയെത്തിയ ഭര്‍ത്താവിന് കൊവിഡ് ; സമ്പര്‍ക്ക വിലക്ക് ലംഘിച്ച് ട്രെയിനിലും വിമാനത്തിലും സഞ്ചരിച്ച് യുവതി ;കൊറോണ ബാധിച്ച് ഐസൊലേഷനില്‍ 

കളക്ടര്‍ ഇടപെടുകയും പൊലീസിനെ വിളിക്കുകയും ചെയ്തപ്പോഴാണ് യുവതി ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിക്കാന്‍ തയ്യാറായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: ഭര്‍ത്താവിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലാക്കിയ യുവതി ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ണ് വെട്ടിച്ച് രക്ഷപെട്ടു. ഇറ്റലിയില്‍ മധുവിധു ആഘോഷിച്ച് ഫെബ്രുവരി 27നാണ് ഇവര്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ബംഗളൂരുവില്‍ എത്തിയ ദമ്പതികളില്‍ ഭര്‍ത്താവ് നേരത്തെ തന്നെ കൊറോണ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. മാര്‍ച്ച് ഏഴിന് ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഭാര്യയെ വീട്ടില്‍ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയത്. 

എന്നാല്‍ സമ്പര്‍ക്ക വിലക്ക് ലംഘിച്ച് യുവതി മാര്‍ച്ച് 8 ന് ബംഗളൂരുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്കും അവിടെ നിന്ന് ആഗ്രയിലേയ്ക്ക് ട്രെയിനിലും സഞ്ചരിച്ചതായി കണ്ടെത്തി. മാര്‍ച്ച് 12ന് നടത്തിയ പരിശോധനയില്‍ യുവതിക്കും കൊറോണ രോഗം സ്ഥിരീകരിച്ചു. വീട്ടില്‍ മറ്റ് എട്ട് അംഗങ്ങള്‍ക്കൊപ്പമാണ് യുവതി താമസിച്ചത്. 

ഒറ്റയ്ക്ക് താമസിക്കണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം യുവതി നിരസിച്ചു. തുടര്‍ന്ന് കളക്ടര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പൊലീസിനെ വിളിക്കുകയും ചെയ്തപ്പോഴാണ് ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിക്കാന്‍ തയ്യാറായത്. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ റെയില്‍വേയില്‍ എഞ്ചിനീയറായ യുവതിയുടെ അച്ഛനും ഒരുതരത്തിലും സഹകരിക്കാന്‍ തയ്യാറായില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചു. 

മകള്‍ ബെംഗളൂരുവിലാണെന്ന് പ്രവര്‍ത്തകരോട് യുവതിയുടെ അച്ഛന്‍ കള്ളം പറഞ്ഞു. കളക്ടര്‍ ഇടപെട്ടശേഷമാണ് വീട് പരിശോധിക്കാന്‍ സാധിച്ചത്. ഇപ്പോള്‍ വീട്ടിലെ ഒന്‍പത് അംഗങ്ങളും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. യുവതിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com