കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം

ദുരിതബാധിതര്‍ക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഫണ്ട് അനുവദിക്കാന്‍ സാധിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം
കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: രാജ്യത്ത് പടര്‍ന്നുപിടിക്കുകയും രണ്ടുപേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കോവിഡ് 19 രോഗബാധയെ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ദുരിതബാധിതര്‍ക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഫണ്ട് അനുവദിക്കാന്‍ സാധിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. ഇതനുസരിച്ച് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും.

കോവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇതിന് പുറമേ രോഗബാധ രാജ്യത്ത് പടര്‍ന്നുപിടിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ദുരിതബാധിതര്‍ക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് കോവിഡ് 19നെ ദുരന്തമായി പ്രഖ്യാപിച്ചതെന്ന്് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനിടെ അപായം സംഭവിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും ധനസഹായം ഉറപ്പാക്കും. മരണകാരണം വ്യക്തമാക്കുന്ന ഉത്തരവാദിത്തപ്പെട്ടവരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സഹായധനം അനുവദിക്കുകയെന്നും കത്തില്‍ പറയുന്നു. നിലവില്‍ രാജ്യത്ത് 88 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.  രോഗബാധയെ തുടര്‍ന്ന് ഇതുവരെ രണ്ടുപേരാണ് രാജ്യത്ത് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com