കൊറോണ; കര്‍ശന നിയന്ത്രണങ്ങളുമായി തിരുപ്പതി ക്ഷേത്രം; മൂകാംബികയില്‍ രഥോത്സവം ചടങ്ങ് മാത്രം

കൊറോണ; കര്‍ശന നിയന്ത്രണങ്ങളുമായി തിരുപ്പതി ക്ഷേത്രം; മൂകാംബികയില്‍ രഥോത്സവം ചടങ്ങ് മാത്രം
കൊറോണ; കര്‍ശന നിയന്ത്രണങ്ങളുമായി തിരുപ്പതി ക്ഷേത്രം; മൂകാംബികയില്‍ രഥോത്സവം ചടങ്ങ് മാത്രം

മംഗളൂരു/ ഹൈദരാബാദ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുപ്പതി, മൂകാംബിക ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തീര്‍ത്ഥാടകരെ ക്യൂവില്‍ നിര്‍ത്തുന്നത് അവസാനിപ്പിക്കാന്‍ തിരുപ്പതി തിരുമല ദേവസ്ഥാനം തീരുമാനിച്ചു. മൂകാംബികയില്‍ രഥോത്സവം ചടങ്ങ് മാത്രമായി ചുരുക്കാനാണ് തീരുമാനം. 

തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തുന്നവരെ പ്രത്യേക ടോക്കണ്‍ നല്‍കിയായിരിക്കും കടത്തുക. ഈ മാസം 17 മുതലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് നിയന്ത്രണം.

അളുകള്‍ അടുത്തടുത്ത് നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനായി ക്യൂ നില്‍ക്കുന്ന കെട്ടിടങ്ങള്‍ അടച്ചിടും. ദര്‍ശന സമയങ്ങള്‍ പരിമിതപ്പെടുത്തി ആളുകളെ കര്‍ശനമായ പരിശോധന നടത്തി മാത്രം അകത്തു വിടും. പ്രത്യേക ടോക്കണ്‍ എടുക്കുന്നവര്‍ ആധാര്‍, വോട്ടര്‍ ഐഡി പോലെയുള്ള എന്തെങ്കിലും തിരിച്ചറിയില്‍ രേഖകളും കരുതണം. 

ദിവസത്തില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒരു ദിവസം 3,500- 4,000 പേരെ മാത്രമാണ് ഇപ്പോള്‍ പ്രവേശിപ്പിക്കുന്നത്.

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമാണ് മൂകാംബികയിലെ രഥോത്സവം. ഇതാണ് ചടങ്ങ് മാത്രമായി ചുരുക്കുന്നത്. ആരാധനാലയങ്ങളിലെ ഉത്സവമടക്കമുള്ള പരിപാടികള്‍ ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

ഈ മാസം 17 നാണ് രഥം വലി. പത്ത് ദിവസത്തെ ഉത്സവത്തിന് വന്‍ ജനത്തിരക്കാണ് കൊല്ലൂരില്‍ അനുഭവപ്പെടാറുള്ളത്. ആരാധനാലയങ്ങളില്‍ ആളുകൂടുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും ആചാരങ്ങള്‍ ചടങ്ങുകള്‍ മാത്രമായി ചുരുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com