ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്. രഞ്ജന്‍ ഗൊഗോയ്‌യെ രാജ്യസഭയിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിദ് നാമനിര്‍ദേശം ചെയ്തു.
ഒരു മുന്‍ ചീഫ് ജസ്റ്റിസ് രാജ്യസഭ അംഗമായെത്തുന്നത് അപൂര്‍വ്വമാണ്. ഇതിന് മുമ്പ് ചീഫ് ജസ്റ്റിസായിരുന്ന പി സദാശിവം കേരള ഗവർണറായി ചുമതല വഹിച്ചിട്ടുണ്ടെങ്കിലും രാജ്യസഭയിലേക്ക് മുൻ ചീഫ് ജസ്റ്റിസിനെ നാമനിർദേശം ചെയ്ത നടപടി അത്യപൂർവമാണ്.വിരമിക്കുന്നതിന് തൊട്ടുമുമ്പ് അയോധ്യ കേസ് അടക്കം വിവാദമായ പല കേസുകളുടെയും വിധികള്‍ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു ചീഫ് ജസ്റ്റിസ് ലൈംഗികാരോപണം നേരിടുന്നത് ഗൊഗോയ്യുടെ കാലത്താണ്.
ജസ്റ്റിസ്ഗൊഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. കേസുകള്‍ വിഭജിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്താ സമ്മേളനം.
നവംബര്‍ 17നാണ് രഞ്ജന്‍ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ചത്. 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയിലാണ് ന്യായാധിപന്‍ എന്ന നിലയിലുളള ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2010 ല്‍ ഇദ്ദേഹത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി.
2011ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയ് 2012ലാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടിയത്. 2018 ഒക്ടോബര്‍ മൂന്നിനാണ് 46-ാമത്തെ ചീഫ് ജസ്റ്റിസായി ഇദ്ദേഹത്തെ നിയമിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ