ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്; രണ്ടാം ലോക മഹായുദ്ധ സമയത്തെക്കാള്‍ വലിയ പ്രതിസന്ധിയെന്ന് മോദി

ഭക്ഷ്യധാന്യം, പാല്‍, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളെല്ലാം രാജ്യത്തുണ്ടെന്നും മഹാമാരിയെ ഭയന്ന് എല്ലാം വാങ്ങിക്കൂട്ടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്; രണ്ടാം ലോക മഹായുദ്ധ സമയത്തെക്കാള്‍ വലിയ പ്രതിസന്ധിയെന്ന് മോദി

ന്യൂഡല്‍ഹി: ഭക്ഷ്യധാന്യം, പാല്‍, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളെല്ലാം രാജ്യത്തുണ്ടെന്നും മഹാമാരിയെ ഭയന്ന് എല്ലാം വാങ്ങിക്കൂട്ടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  വരുംനാളുകളില്‍ രാജ്യത്തെ ജനങ്ങളെല്ലാം തങ്ങളുടെ കര്‍ത്തവ്യങ്ങളെല്ലാം കൃത്യമായി പാലിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പല പ്രശ്‌നങ്ങളും ഇക്കാലത്തുണ്ടാകാം. പക്ഷേ പൗരനെന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ പാലിക്കാന്‍ തയാറാകണം. നമുക്ക് നേരത്തേ ലഭിച്ചിരുന്ന പല അവശ്യസേവനങ്ങളും കൊറോണയുടെ സാഹചര്യത്തില്‍ തടസ്സപ്പെട്ടിട്ടുണ്ട്. ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തകരിലും സമ്മര്‍ദമേറെയാണ്. വളരെ അത്യാവശ്യത്തിനല്ലാതെ ആശുപത്രികളില്‍ പോകുന്നത് ഒഴിവാക്കണം. ആവശ്യമില്ലെങ്കില്‍ ദിനംപ്രതിയുള്ള ചെക്കപ്പുകളും ഒഴിവാക്കുക-പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കൊറോണയെത്തുടര്‍ന്നു രാജ്യത്തുണ്ടാകുന്ന പ്രതിസന്ധി മറികടക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനു രൂപം നല്‍കിയിട്ടുണ്ട്. രാജ്യത്തു വന്നിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളും ഈ ടാസ്‌ക് ഫോഴ്‌സ് സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഒന്ന്, രണ്ട് ലോകമഹായുദ്ധങ്ങള്‍ ബാധിച്ചിരുന്നതിനേക്കാളും കൂടുതല്‍ രാജ്യങ്ങളെ പുതിയ കൊറോണ വൈറസ് ബാധിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ അല്‍പം സമയമാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ജനത്തിന്റെ ഏതാനും ആഴ്ചകളും സമയവും രാജ്യത്തിനു വേണ്ടി വിട്ടുകൊടുക്കണം.

അത്രയേറെ അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ജോലിയാണെങ്കിലും പരമാവധി വീട്ടില്‍ത്തന്നെയിരുന്നു ചെയ്യാന്‍ ശ്രമിക്കുക. കോവിഡിനെ പ്രതിരോധിക്കാന്‍ മരുന്നോ വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല. പുറത്തിറങ്ങാതെയിരിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗമെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com