കുടകിലും കോവിഡ് സ്ഥിരീകരിച്ചു, നിരോധനാജ്ഞ; രാജ്യത്ത് കൊറോണ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഐസിഎംആര്‍ 

കുടകിലും കോവിഡ് സ്ഥിരീകരിച്ചു, നിരോധനാജ്ഞ; രാജ്യത്ത് കൊറോണ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഐസിഎംആര്‍ 

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എച്ച്‌സിഎല്‍ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്

ന്യൂഡല്‍ഹി : കോവിഡ് വൈറസ് ബാധിതരുടെ എണ്ണം ഇന്ത്യയിലും വര്‍ധിക്കുകയാണ്. രാജ്യത്ത് ഇതുവരെയായി 170 ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടകയിലെ കുടകിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ കര്‍ണാടകയില്‍ കൊറോണ ബാധിതരുടെ എണ്ണം 15 ആയി. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എച്ച്‌സിഎല്‍ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. 

അതേസമയം കോവിഡ് ഭീതിക്കിടെ ആശ്വാസ വാര്‍ത്തകളും പുറത്തുവന്നു. രാജ്യത്ത് കൊറോണ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു. കോവിഡ-19 സമൂഹവ്യാപനം തടയാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി 826 സാംപിളുകള്‍ പരിശോധിച്ചെന്നും ഒന്നും പോസിറ്റീവ് ആയിട്ടില്ലെന്നും ഐസിഎംആര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. പലയിടങ്ങളില്‍നിന്നായി ക്രമമല്ലാത്ത രീതിയിലാണ് സാംപിളുകള്‍ ശേഖരിച്ചത്. 

മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്കും ആന്ധ്ര, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 25 പേര്‍ വിദേശികളാണ്. മഹാരാഷ്ട്രയില്‍ മുംബൈയിലും ഉല്ലാസ് നഗറിലുമുള്ള സ്ത്രീകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വിദേശത്തു നിന്നും എത്തിയവരാണ് ഇരുവരും. മുംബൈയില്‍ കോവിഡ് കണ്ടെത്തിയ 22 കാരി ബ്രിട്ടനില്‍ നിന്നും എത്തിയതാണ്. ഉല്ലാസ് നഗറില്‍ നിന്നുള്ള 49 കാരി ദുബായില്‍ നിന്നാണ് വന്നത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 47 ആയി. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com