റായ്പുര്‍: ഛത്തിസ്ഗഢിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ 17 സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു. ചത്തീസ്ഗഢിലെ ബസ്തറിലുള്ള സുക്മയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇന്ന് ഉച്ചയോടെ ഉണ്ടായ ഏറ്റുമുട്ടലിനു ശേഷം 17 പേരെ കാണാതായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരിച്ചലിനു ശേഷം വനത്തിനുള്ളില്‍ നിന്നാണ് 17 പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ശനിയാഴ്ച ഉച്ചയോടെ കൊര്‍ജാഗുഡ മേഖലയിലാണ് മാവോയിസ്റ്റുകളും ഡിആര്‍ജി സുരക്ഷാ ഉദ്യോഗസഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഡിആര്‍ജി (ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ), കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റിസസൊല്യുട് ആക്ഷൻ), എസ്ടിഎഫ് (സ്പെഷ്യൽ ട്സ്ക് ഫോഴ്സ്) എന്നിവര്‍ ചേര്‍ന്നുള്ള 600 അംഗ സംഘം നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്.
കൊര്‍ജാഗുഡ മേഖലയില്‍ നക്‌സല്‍ സംഘം ഡിആര്‍ജി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സുക്മ എസ്പി ശലഭ് പറഞ്ഞു. സേന തിരച്ചടിച്ചുവെന്നും ഏതാനും മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോവാദി നേതാക്കള്‍ ഇവിടെ കൂടിക്കാഴ്ച നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഏറ്റുമുട്ടലിന് പിന്നാലെ എ.കെ 47 ഉള്‍പ്പെടെയുള്ള തോക്കുകളും ആയുധങ്ങളും കാണാതിയിട്ടുണ്ട്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് മറ്റ് സുരക്ഷാ സംഘങ്ങല്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. പരിക്കേറ്റ ഉദ്യോഗസ്ഥരെ വ്യോമ മാര്‍ഗം വഴി ആശുപത്രിയിലേക്കെത്തിച്ചു, വൈദ്യ സഹായം ലഭ്യമാക്കി. പലരുടേയും നില ഗുരുതരമായി തുടരുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ