മുംബൈ: മുംബൈ സെൻട്രലിലെ ചേരിയിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ 23000 പേർ നിരീക്ഷണത്തിൽ. 69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചതോടെയാണ് ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നത്. ഇതോടെ ആരോഗ്യ പ്രവർത്തകർ ആശങ്കയിലാണ്.
അമേരിക്കയിൽ നിന്നെത്തിയ 49കാരന്‍റെ വീട്ടിലാണ് 69കാരി ജോലി ചെയ്തിരുന്നത്. അയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വീട്ടുജോലിക്കാരിയെയും പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. എല്ലാദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവടെ എത്തുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് ജോലിക്ക് പോവുന്നതിന് വിലക്കുണ്ട്. കുടിലുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് കർശനമായി പറഞ്ഞിട്ടുണ്ട്.
ചെറിയ സ്ഥലത്ത് നിരവധി പേർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ചേരികൾ. പലപ്പോഴും ഒരു മുറിയിൽ ഒന്നിൽ അധികം കുടുംബങ്ങളുണ്ടാകും. സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തിൽ പടരാൻ ഇടമുള്ള സ്ഥലവുമാണിത്. മുംബൈയിൽ പലമേഖലകളിലായി നിരവധി ചേരികളാണുള്ളത്. ഇതേ തുടർന്നാണ് ചേരിനിവാസികളെ ഒന്നടങ്കം നിരീക്ഷണത്തിലാക്കിയത്. പലർക്കും രേഖകളൊന്നും ഇല്ലാത്തതും പരിശോധനകളോട് സഹകരിക്കാത്തതും ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാകുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ