ന്യൂഡല്‍ഹി: രാജ്യത്തുള്ള ജനങ്ങള്‍ക്ക് ഒന്നര വര്‍ഷം ജീവിക്കാനാവശ്യമായ ഭക്ഷ്യ ധാന്യങ്ങള്‍ കരുതലായുണ്ടെന്ന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡിവി പ്രസാദ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭക്ഷ്യ വിതരണ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലൂംബര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ കാലം രാജ്യം അടച്ചിടേണ്ടി വരുമെന്നു കരുതി ജനങ്ങള്‍ കൂട്ടത്തോടെ ഭക്ഷ്യ ധാന്യങ്ങള്‍ ശേഖരിക്കരുത്. അങ്ങനെ തുടങ്ങിയാല്‍ വിലക്കയറ്റമുണ്ടായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ വിവിധ ഗോഡൗണുകളിലായി ഏപ്രില്‍ അവസാനത്തോടെ 100 മില്യണ്‍ ടണ്‍ ഭക്ഷ്യ ധാന്യ ശേഖരമുണ്ടാകും. ഒരു വര്‍ഷത്തേയ്ക്ക് രാജ്യത്തിന് ആവശ്യമുള്ളത് 50 മില്യണ്‍ ടണ്‍ മുതല്‍ 60 മില്യണ്‍ ടണ്‍ വരെ ഭക്ഷ്യ ധാന്യങ്ങളാണ്. 2019- 20 വര്‍ഷത്തില്‍ റെക്കോർഡ് ശേഖരമാണ് വിവധി ഗോഡൗണുകളിലുള്ളത്. ആറ് മാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും ഡിവി പ്രസാദ് കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ