ന്യൂഡൽഹി: പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ ലിറ്ററിന് എട്ടു രൂപ വീതം കൂട്ടാനുള്ള നിയമഭേദഗതി ലോക്‌സഭ അംഗീകരിച്ചു. ഭാവിയിൽ പെട്രോൾ, ഡീസൽ തീരുവ കൂട്ടുന്നതിന് സർക്കാരിന് അധികാരം നൽകികൊണ്ടുള്ളതാണ് പുതിയ നിയമഭേദഗതി. ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ഭേദഗതിക്ക് ലോക്‌സഭ ശബ്ദവോട്ടോടെ അംഗീകാരം നൽകുകയായിരുന്നു.
പുതിയ ഭേദഗതി അനുസരിച്ച് ആവശ്യമുള്ള ഘട്ടങ്ങളിൽ പെട്രോളിന്റെ തീരുവ 18 രൂപ വരെയും ഡീസലിന്റെ നിരക്ക് 12 രൂപ വരെയും ഉയർത്താൻ സർക്കാരിന് അധികാരമുണ്ട്. അതേസമയം ഇത് ഇപ്പോഴത്തെ ആവശ്യത്തിനല്ലെന്നും ഭാവിയിൽ നടപടി സ്വീകരിക്കുന്നതിനാണെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
ധനകാര്യചട്ടത്തിലെ എട്ടാം പട്ടിക ഭേദഗതി ചെയ്താണ് പുതിയ എക്സൈസ് തീരുവ നിരക്ക് പരിധി അംഗീകരിച്ചത്. ഈ മാസം 14-ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ മൂന്നുരൂപ വീതം വർധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ എട്ടു രൂപയുടെ വർദ്ധന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ