പൂനെ: കൊറോണ വൈറസ് ബാധിതരായ യാത്രക്കാർ വിമാനത്തിലുണ്ടെന്ന സംശയത്തെ തുടർന്ന് പൈലറ്റ് കോക്ക്പിറ്റിലെ ജനൽ വഴി പുറത്തു ചാടി. പൂനെയിൽ നിന്ന് ഡൽഹിക്ക് പോയ എയർ എഷ്യാ വിമാനത്തിലാണ് സംഭവം. വിമാനത്തിന്റ ഒന്നാമത്തെ നിരയിലിരുന്ന യാത്രക്കാരന്‍ കോവിഡ് 19 രോഗിയാണ് എന്ന് സംശയിച്ചായിരുന്നു പൈലറ്റിന്‍റെ നടപടി എന്നാണ് റിപ്പോർട്ടുകൾ.
വിമാനത്തിലെ മുന്‍നിരയിലുള്ള സീറ്റുകളിലെ ഏതാനും യാത്രക്കാര്‍ കൊറോണ ബാധിതരാണെന്ന സൂചനയുണ്ടായിരുന്നു. ഇതേത്തുട
ർന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി വിമാനം നിലത്തിറക്കിയ ശേഷമാണ് സംഭവം. എയര്‍പോര്‍ട്ടിലെ ഒഴിഞ്ഞ ഇടത്ത് വിമാനം പാര്‍ക്കു ചെയ്തു. തുടര്‍ന്ന് വൈറസ് ബാധ സംശയിച്ചിരുന്ന യാത്രക്കാരെ മുന്‍വാതിലിലൂടെ പുറത്തിറക്കി. മറ്റു യാത്രക്കാരെ പിറകു വശത്തെ വാതിൽ വഴിയും പുറത്തെത്തിച്ചു.
തുടര്‍ന്നാണ് പൈലറ്റ് കോക്പിറ്റിലെ ജനാലയിലൂടെ പുറത്തിറങ്ങിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നു. കോക്ക്പിറ്റും മുന്‍നിര സീറ്റുകളും തമ്മിലുള്ള അകലം കുറവായതിനാലാണ് കോക്ക്പിറ്റിലെ സെക്കന്‍ഡറി എക്‌സിറ്റായ തെന്നിനീക്കാവുന്ന ജനല്‍ വഴി പൈലറ്റ് പുറത്തിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും മുഴുവൻ ഇറക്കിയതിന് ശേഷം വിമാനത്തില്‍ അണു നശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. മുന്‍വാതിലിന് സമീപം നിന്നിരുന്ന വിമാന ജീവനക്കാര്‍ പ്രതിരോധ നടപടികളുടെ ഭാഗമായി സ്വയം ഏകാന്ത വാസത്തില്‍ പ്രവേശിച്ചു.
വൈറസ് ബാധ സംശയിച്ച യാത്രക്കാരെ പിന്നീട് പരിശോധനയ്ക്ക് വിധേയരാക്കി. എന്നാല്‍ ഇവര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചതായും വിമാനക്കമ്പനി വക്താവ് പറഞ്ഞു. രോഗി എന്നു സംശയിക്കുന്ന യാത്രക്കാരൻ വിമാനത്തിന്റെ ആദ്യ നിര സീറ്റിലായിരുന്നതുകൊണ്ടാണ് പൈലറ്റ് അസാധാരണ മാർഗം സ്വീകരിച്ചതെന്നാണ് എയർ എഷ്യയുടെ വാദം. പൈലറ്റ് പുറത്തിറങ്ങുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ