ന്യൂഡൽഹി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹിൻ ബാഗിൽ മാസങ്ങളോളം തുടർന്നു പോന്ന സമരം ഒഴിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരക്കാരെ നീക്കിയത്. കർഫ്യൂ നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 101 ദിവസം നീണ്ടുനിന്ന സമരമാണ് കോവിഡ് ഭീതിയെ തുടർന്ന് ഒഴിപ്പിച്ചത്.
ഇന്ന് രാവിലെയാണ് ഷഹീൻബാഗിൽ നിന്ന് സമരക്കാരെ നീക്കിയത്. സമരക്കാരെ അനുനയിപ്പിച്ച് പിരിച്ചുവിടാൻ പൊലീസ് ശ്രമങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ അടക്കമുള്ള സമരക്കാരിൽ പലരും ഷഹീൻബാഗ് വിടാൻ തയാറായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. ഡൽഹി മുഖ്യമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഷഹീൻബാഗ് ഒഴിപ്പിച്ചത്.
തലസ്ഥാനത്ത് 30 പേർക്കാണ് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് പൊതു ഗതാഗതം നിർത്തലാക്കുകയും അതിർത്തി അടക്കുകയും ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ