ഭോപ്പാൽ: രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ 63 വയസുള്ള സ്ത്രീയാണ് മരിച്ചത്. മധ്യപ്രദേശില്‍ അഞ്ച് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുള്ള കമല്‍നാഥിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകനും രോഗ ബാധ കണ്ടെത്തി. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ മകളില്‍ നിന്നാണ് രോഗം പടര്‍ന്നത്.
രോഗം ബാധിച്ചവരുടെ എണ്ണം ഗുജറാത്തില്‍ 38ഉം രാജസ്ഥാനില്‍ 33ഉം ആയി. മിസോറമില്‍ ആദ്യ കേസും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡല്‍ഹിയില്‍ ഇന്നലെ ഒരാള്‍ മരിച്ചത് കോവിഡ് ബാധിച്ചല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ലോക് ഡൗണിന്‍റെ ആദ്യ ദിനം പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിച്ചു. അവശ്യ സേവനങ്ങള്‍ എല്ലാം ലഭ്യമായിരുന്നു. എന്നാല്‍ പൊതുഗതാഗത സംവിധാനം പൂര്‍ണമായും നിശ്ചലമായി. ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ് കര്‍ശനമായ പരിശോധന നടപ്പാക്കി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ മിക്ക സംസ്ഥാനങ്ങളും കേസെടുത്തു. ഇറാനില്‍ കുടുങ്ങിയ 277 പേരെ ഡല്‍ഹിയിലെത്തിച്ചു.
പ്രതിരോധ നടപടികളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള സാഹചര്യങ്ങളും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രി സഭാ യോഗം ചേര്‍ന്നു. ഗോതമ്പ് ഒരു കിലോ രണ്ടു രൂപയ്ക്കും അരി ഒരു കിലോ മൂന്നു രൂപയ്ക്കും നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. അവശ്യ വസ്തുക്കളുടെ ക്ഷാമമില്ല. കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചതായും മന്ത്രി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ