ചെന്നൈ: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് പലരും ഇപ്പോഴും വാഹനങ്ങളുമായി ചുറ്റിക്കറങ്ങുന്ന കാഴ്ചകളുണ്ട്. അതിനിടെ വാഹനവുമായി റോഡിലേക്കിറങ്ങിയ ആളുകളോട് മടങ്ങിപ്പോകാന്‍ പൊട്ടിക്കരഞ്ഞ് ആവശ്യപ്പെടുകയാണ് ഒരു പൊലീസുകാരന്‍. തമിഴ്നാട്ടിലാണ് സംഭവം.
ബൈക്കിലെത്തിയ യാത്രികരോട് സമാധാനപരമായി മടങ്ങിപ്പോകാന്‍ പൊലീസുകാരൻ ആവശ്യപ്പെടുന്നു. ഇത് കേള്‍ക്കാതെ വന്നതോടെയാണ് പൊലീസുകാരന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. തമിഴ് വാര്‍ത്താ മാധ്യമമായ പോളിമര്‍ ന്യൂസാണ് റോഡില്‍ കൈകള്‍ കൂപ്പി നിന്ന് പൊട്ടിക്കരയുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ദയവായി വീട്ടിലിരിക്കൂ, വെളിയില്‍ പോകരുത്, നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് തൊട്ട് ആവശ്യപ്പെടുകയാണ് എന്ന് ആദ്യം പൊലീസുകാരന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ മാനിക്കാതെ നിരവധിപ്പേര്‍ പൊലീസുകാരനെ മറികടന്ന് പോകുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.
നാട്ടിന് വേണ്ടി വീട്ടുകാര്‍ക്ക് വേണ്ടി ദയവ് ചെയ്ത് നിങ്ങള്‍ തിരികെ പോകണമെന്ന് പൊലീസുകാരന്‍ നിരവധിപ്പേരോട് ആവശ്യപ്പെടുന്നു. അറിഞ്ഞോ അതിയാതെയോ നിങ്ങള്‍ തെറ്റ് ചെയ്യുകയാണ് എന്ന് ചൂണ്ടിക്കാണിച്ചിട്ടും യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കേള്‍ക്കാതെ പോയതോടെയാണ് പൊലീസുകാരൻ നിയന്ത്രണം നഷ്ടമായി പൊട്ടിക്കരയുന്നത്.
തമിഴ്‌നാട്ടിൽ അഞ്ച് പേർക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തമിഴ്നാട്ടിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 23 ആയി. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ചെന്നൈയിൽ കനത്ത ജാഗ്രത തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ