ബെംഗളൂരു: കര്‍ണാടകയില്‍ എംപി ജി എം സിദ്ദേശ്വരയുടെ മകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഗുയാനയില്‍ നിന്ന് ന്യൂയോര്‍ക്കിലും അവിടെനിന്ന് നിന്ന് ഡൽഹിയിലും പിന്നീട് ബെംഗളൂരുവിലേക്കും എത്തുകയായിരുന്നു ഇവർ. വിമാനമാർഗ്ഗമായിരുന്നു യാത്ര. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് സ്വന്തം വാഹനത്തില്‍ ചിത്രദുര്‍ഗയിലെ സ്വന്തം വീട്ടിലെത്തിയത്. രണ്ടു മക്കളും യാത്രയിൽ യുവതിക്കൊപ്പമുണ്ടായിരുന്നു.
ചിത്രദുര്‍ഗയിലെ എംപിയാണ് സിദ്ദേശ്വര. യാത്രചെയ്തെത്തിയ മകൾ പ്രോട്ടോകോള്‍ അനുസരിച്ച് സ്വയം ഐസൊലേഷനിൽ കഴിയുകയായിരുന്നെന്ന് എംപി പറഞ്ഞു. ആരോഗ്യ വിഭാഗത്തിലെ ജീവനക്കാർ നടത്തിയ സ്വാബ് പരിശോധനാ ഫലത്തിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് ഇവരെ ശിവമോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി.
യുവതി യാത്രാ വിവരങ്ങൾ അറിയിച്ചില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതർ ആരോപിച്ചു. പരിശോധനഫലം വന്നതിന് പിന്നാലെ എംപിയുടേതടക്കം കുടുംബത്തിലെ എല്ലാവരുടെയും സാമ്പിൾ ശേഖരിച്ചു. എംപിയുടെ വീടിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിൽ റെഡ് സോണായി പ്രഖ്യാപിച്ച് പ്രവേശനം വിലക്കിയിരിക്കുകയാണ്.
ഗുയാനയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ഇവർ. ചിത്രദുര്‍ഗയിലെ ആദ്യത്തെ കോവിഡ് 19 കേസാണ് എംപിയുടെ മകളുടേത്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ