ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന മാസ്‌കുകളുടെ വില നിയന്ത്രണത്തിൽ കേന്ദ്ര സർക്കാരിന്റെ തിരുത്ത്. മൂന്ന് പാളിയുള്ള മെൽറ്റ് ബ്ലോൺ നോൺ വൂവെൻ ഫാബ്രിക്ക് ഉപയോഗിച്ചുള്ള മാസ്കിന് വില 16 രൂപയിൽ കൂടരുതെന്നാണ് പുതിയ നിർദേശം. നേരത്തെ 10 രൂപയായിരുന്നതാണ് ഇപ്പോൾ 16 രൂപയായി ഉയർത്തിയിരിക്കുന്നത്. ഉൽപാദകരുടെ എതിർപ്പിനെതുടർന്നാണ് വിലയിൽ മാറ്റം വരുത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
രണ്ടു പാളിയുള്ള മാസ്ക്കിന്റെ വില എട്ടു രൂപ തന്നെയായിരിക്കും. സാനിറ്റൈസറിന്റെ വില 200 മില്ലിലീറ്ററിന് 100 രൂപയിൽ കവിയരുതെന്നും നിർദേശമുണ്ട്. ജൂൺ 20 വരെയാണു വിലനിയന്ത്രണം.
മാസ്‌കുകള്‍ എട്ടിരട്ടി വിലയ്ക്ക് വില്‍ക്കുന്നതായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് സർക്കാർ വിലനിയന്ത്രണം ഏർപ്പെടുത്തിയത്. മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വര്‍ധിച്ച തോതിലുളള ആവശ്യകത മനസിലാക്കി കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും പരാതി ഉയർന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ