ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതില്‍ ലോക്ക്ഡൗണിന് ശേഷം വരുന്ന വേനല്‍ക്കാലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വിദഗ്ധര്‍. 21 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം വരുന്ന വേനല്‍ക്കാലം കോവിഡ് വ്യാപനത്തെ തടഞ്ഞേക്കുമെന്ന് പ്രമുഖ മൈക്രോബയോളജിസ്റ്റുകള്‍ അനുമാനിക്കുന്നു.
ഏപ്രില്‍ അവസാനത്തോടെ രാജ്യത്ത് താപനില ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷ. ഇത് രോഗവ്യാപനം തടയാനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്ന് അസോസിയേഷന്‍ ഓഫ് മെക്രോബയോളജിസ്റ്റ്‌സ് ഇന്‍ ഇന്ത്യയുടെ മേധാവിയായ ജെ എസ് വിര്‍ധി പറയുന്നു.ശാസ്ത്രരംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുളള സ്ഥാപനമാണിത്.
ഡിസംബറിനും ഏപ്രില്‍ മാസത്തിനും ഇടയിലുളള കാലമാണ് കൊറോണ വൈറസ് വ്യാപനം ഏറ്റവുമധികം സംഭവിക്കാന്‍ സാധ്യതയുളള സമയമെന്ന് വിദഗ്ധര്‍ സൂചന നല്‍കുന്നു. നിലവിലെ സാഹചര്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ ജൂണ്‍ മാസമാകുന്നതോടെ കൊറോണ വൈറസിന്റെ ആക്രമണത്തിന്റെ ശക്തി കുറയുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
തന്റെ 50 വര്‍ഷത്തെ സര്‍വീനിടെ ഇത്രയും വേഗത്തില്‍ വൈറസ് പടര്‍ന്നുപിടിക്കുന്നത് ആദ്യമായാണെന്ന് ജെ എസ് വിര്‍ധി പറയുന്നു. ദ്രാവകത്തിന്റെ സൂക്ഷ്മകണികയായ എയ്‌റോസോള്‍ വഴിയാണ് ഇത് പടരുന്നത്. അതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് നശിക്കുന്നില്ല. മുന്‍പത്തെ കൊറോണ വൈറസിനെ അപേക്ഷിച്ച് പുതിയ കൊറോണ വൈറസിന് കൂടുതല്‍ കാലം നിലനില്‍ക്കാന്‍ കഴിയുന്നതും വലിയ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. എളുപ്പം ഇതിനെ നിര്‍ജ്ജീവമാക്കാന്‍ സാധിക്കുന്നില്ല എന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി വിര്‍ധി പറയുന്നു.
ജൂണ്‍ സിദ്ധാന്തത്തെ കുറിച്ചാണ് ശാസ്ത്രജ്ഞന്മാര്‍ എല്ലാവരും പറയുന്നത്. ജൂണില്‍ താപനില ഉയരുന്നത് കോവിഡ് വ്യാപനത്തെ തടഞ്ഞുനിര്‍ത്തുമെന്നാണ് ഈ സിദ്ധാന്തം പറയുന്നത്. ഉയര്‍ന്ന താപനിലയെ ചെറുത്തുനില്‍ക്കാന്‍ കൊറോണ വൈറസിന് സാധിക്കില്ലെന്ന് ചൈനീസ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി അസോസിയേഷന്‍ ഓഫ് മെക്രോബയോളജിസ്റ്റ്‌സ് ജനറല്‍ സെക്രട്ടറി പ്രത്യൂഷ് ശുക്ല പറയുന്നു.
സാധാരണ നിലയില്‍ സാര്‍സ്, ഫഌ അടക്കമുളള വൈറസുകള്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുളള കാലയളവിലാണ് ഏറ്റവുമധികം മനുഷ്യരെ ആക്രമിക്കുന്നത്. അന്തരീക്ഷ ഊഷ്മാവാണ് വൈറസുകളുടെ വ്യാപനത്തില്‍ നിര്‍ണായ പങ്ക് വഹിക്കുന്നതെന്നും ശുക്ല പറയുന്നു.
മഞ്ഞുകാലത്താണ് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഏറ്റവുമധികം കണ്ടുവരുന്നത്. ഇന്‍ഫഌവന്‍സയാണ് സാധാരണയായി കണ്ടുവരുന്ന രോഗം. എന്നാല്‍ കോവിഡിന്റെ കാര്യത്തില്‍ ഇത് അസ്ഥാനത്താണ്. കടുത്ത തണുപ്പും ചൂടുമുളള പ്രദേശങ്ങളിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ