ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾ കൂട്ടപ്പലായനം ചെയ്യുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് നാളെ ഹാജരാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ നിലവിലെ സാഹചര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
ലോകത്ത് പടര്‍ന്ന് പിടിച്ചിരിക്കുന്ന വൈറസിന്റെ ഭീഷണിക്കുപരിയായി ജനങ്ങളുടെ ഭയവും ആശങ്കയുമാണ് മുന്നിട്ട് നില്‍ക്കുന്നത്. സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന നടപടികളില്‍ ഇടപെടാന്‍ തത്ക്കാലം കോടതിയ്ക്ക് ഉദ്ദേശമില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്ന പല കാര്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു.
ശ്രീവാസ്തവയുടെ ഹര്‍ജി കൂടാതെ തൊഴിലാളികളുടെ കാര്യത്തില്‍ സുപ്രീം കോടതിയുടെ ഇപെടല്‍ ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി കൂടി സമര്‍പ്പിക്കപ്പെട്ടിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് അവശ്യ സാധനങ്ങളുടെ അപര്യാപ്തത കാരണമാണ് കുടിയേറിയ നഗരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നതെന്ന് ഹര്‍ജികളില്‍ സൂചിപ്പിച്ചിരുന്നു.
ചീഫ് ജസ്റ്റിസും ജസ്റ്റിസ് എല്‍ നാഗേശ്വരറാവുവും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഈ ഹര്‍ജികള്‍ പരിഗണിച്ചത്. കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരാന്‍ കാത്തിരിക്കാനും ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു.
വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ തൊഴിലാളികളുടെ പലായനം തടയണമെന്നും തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ക്ഷേമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സുപ്രീം കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ