ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലും പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ ആവശ്യം. ബോയ്‌സ് ലോക്കര്‍ റൂം എന്ന അക്കൗണ്ടിലൂടെ കൗമാരക്കാരുടെ വൈകൃതങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ശക്തമായ ആവശ്യം ഉയർന്നത്.
ഡല്‍ഹിയിലെ ഒരു പെണ്‍കുട്ടി തന്റെ സഹപാഠികളടക്കം ഉള്‍പ്പെട്ട കൗമാരക്കാരുടെ വൈകൃതങ്ങള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ഡല്‍ഹി പൊലീസ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
സഹപാഠികള്‍ അടക്കമുള്ളവരുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അവളെ എങ്ങനെ ബലാത്സംഗം ചെയ്യാം എന്നതടക്കം ഈ രഹസ്യ ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നതായാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. 17-18 വയസ് പ്രായമുള്ള ആണ്‍കുട്ടികളാണ് ഈ ഗ്രൂപ്പുകളിലെ അംഗങ്ങള്‍. ഇന്‍സ്റ്റഗ്രാമിലും സ്‌നാപ് ചാറ്റിലും ഇവര്‍ സജീവമാണ്. പെണ്‍കുട്ടികളെ അശ്ലീല ചിത്രങ്ങളിലൂടെ അപമാനിക്കുകയാണ് പ്രധാന വിനോദമെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു.
സൗത്ത് ഡല്‍ഹിയിലെ 17-18 പ്രായമുള്ളവരുടെ സംഘമാണ് ബോയ്‌സ് ലോക്കര്‍ റൂം എന്ന പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് അതില്‍ നിറയെ. എന്റെ സ്‌കൂളിലെ രണ്ട് ആണ്‍കുട്ടികളും ഇതില്‍ അംഗങ്ങളാണ്. ഇപ്പോള്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒഴിവാക്കാനാണ് അമ്മ പറയുന്നത്- പെണ്‍കുട്ടി ട്വിറ്ററില്‍ കുറിച്ചു. ഇതിനെ തുടര്‍ന്ന് ട്വിറ്ററില്‍ നിന്നടക്കം തന്റെ ചിത്രങ്ങള്‍ നീക്കം ചെയ്‌തെന്നും അത്തരം ചിത്രങ്ങള്‍ നേരത്തെ പോസ്റ്റ് ചെയ്തതില്‍ ഇപ്പോള്‍ സ്വയം വെറുപ്പ് തോന്നുകയാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ