ഹോട്ട്സ്പോട്ടിൽ റാലി: പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ, സംഘടിപ്പിച്ചത് പൊലീസ് (വിഡിയോ)
കൊൽക്കത്ത: കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്താകമാനം ലോക്ക്ഡൗൺ തുടരുമ്പോൾ പശ്ചിമ ബംഗാളിലെ ഹൗറയിൽ നടന്ന റാലിയിൽ പങ്കെടുത്തത് വൻ ജനക്കൂട്ടം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. 'ഹോറ ഓപ്പറേഷന്‍ കോവിഡ് സീറോ' പദ്ധതിയുടെ ഭാഗമായി പൊലീസും തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനാണ് സ്ഥലത്തെത്തിയതെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ ജനങ്ങൾ ഒപ്പംകൂടുകയും റാലിയായി നടന്നു നീങ്ങുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. എല്ലാവരോടും വീടുകളില്‍ പോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ആളുകൾ തയ്യാറായില്ലെന്ന് എസിപി അലോക് ദാസ് ഗുപ്ത പറഞ്ഞു.
കഴിഞ്ഞ ആഴ്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടയിൽ സംഘര്‍ഷമുണ്ടായ പ്രദേശത്താണ് പൊലീസിന്റെ നേതൃത്വത്തില്‍ റാലി നടന്നത്. പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ കാര്യക്ഷമമായി നടപ്പാകുന്നില്ലെന്ന വിമര്‍ശനങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് റാലി സംഘടിപ്പിച്ചത്. കോവിഡ് 19 ഹോട്ട് സ്‌പോട്ടുകളിൽ ഒന്നാണ് പശ്ചിമ ബംഗാളിലെ ഹൗറ ജില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ