ഭോപ്പാല്‍: കൊറോണ വൈറസ് പടര്‍ത്തുമെന്ന് ഭീഷണി മുഴക്കിയ യുവതിക്കും സഹോദരനുമെതിരേ പൊലീസ് കേസെടുത്തു. ഐസോലേഷന്‍ വാര്‍ഡില്‍ കോവിഡ് ചികിത്സയിൽ കഴിയുന്ന മധ്യപ്രദേശ് ഖാര്‍ഗോണ്‍ സ്വദേശികൾക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്ന ഇരുവരും അടുത്തിടെയാണ് നാട്ടിലെത്തിയത്.
ഖാര്‍ഗോണ്‍ ജില്ലയില്‍ മുഴുവനും തങ്ങള്‍ കൊറോണ വൈറസ് പടര്‍ത്തുമെന്നാണ് 27 കാരിയായ യുവതി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നത്. യുവതിയുടെ 21കാരനായ സഹോദരനാണ് വിഡിയോ ചിത്രീകരിച്ചത്. ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ വിഡിയോ പകർത്തിയിരിക്കുന്നത്.
വിഡിയോ വൈറലായതോടെ വിശദീകരണവുമായി ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്. അപ്പോള്‍ തോന്നിയ ദേഷ്യം കാരണമാണ് അങ്ങനെ പ്രതികരിച്ചതെന്നും ചില പത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ കാരണമാണ് അത്തരത്തില്‍ വിഡിയോ ചിത്രീകരിക്കാന്‍ കാരണമെന്നുമാണ് വിശദീകരണം. "ഞാനും എന്റെ സഹോദരനും ഡോക്ടര്‍മാരാണ്. രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ പരിശോധനയ്ക്ക് സ്വമേധയാ വിധേയരായി. വൈറസ് പടര്‍ത്തണമെന്ന് ഞങ്ങള്‍ ഒരിക്കലും ആഗ്രഹിക്കില്ല", യുവതി പറഞ്ഞു.
വൈറസ് ബാധ സ്ഥിരീകരിച്ച തങ്ങളുടെ പിതാവ് ഇപ്പോഴും അതീവഗുരുതരാവസ്ഥയിലാണെന്നും യുവതി പുതിയ വിഡിയോയില്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ