നാലുപേരുടെ വായ്പ അടച്ചുതീര്‍ത്തു; ബാങ്കിന് നല്‍കിയത് പത്തുലക്ഷം രൂപ; പ്രശസ്തി ആഗ്രഹിക്കാത്ത നല്ല മനസ്സിന് കയ്യടി

സാമ്പത്തിക പ്രതിസന്ധി നിലവിലുള്ള സാഹചര്യത്തില്‍ നാല് പേരുടെ വായപ അടച്ചു തീര്‍ക്കാമെന്ന് ബാങ്കുമായി ബന്ധപ്പെട്ട് ഇദ്ദേഹം അറിയിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് വന്നതോടെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. വായ്പ തിരിച്ചടക്കാനും മറ്റും പലരും ബുദ്ധിമുട്ടുന്നുണ്ട്. അങ്ങനെ ബുദ്ധിമുട്ടിയ നാലുപേരുടെ വായ്പ അടച്ചുതീര്‍ത്ത്, പേര് വെളിപ്പെടുത്തരുതെന്ന് ബാങ്കുകാരോട നിബന്ധന വെച്ചിരിക്കുകയാണ് ഒരാള്‍!

മിസോറാമിലാണ് അങ്ങനെയാരു വ്യക്തി സഹായവാഗ്ദാനവുമായി എത്തിയത്. സാമ്പത്തിക പ്രതിസന്ധി നിലവിലുള്ള സാഹചര്യത്തില്‍ നാല് പേരുടെ വായപ അടച്ചു തീര്‍ക്കാമെന്ന് ബാങ്കുമായി ബന്ധപ്പെട്ട് ഇദ്ദേഹം അറിയിക്കുകയായിരുന്നു. മൂന്ന് സ്ത്രീകളുള്‍പ്പെടെ നാല് പേരുടേയും മൊത്തം വായ്പാത്തുകയായ 9,96,365 രൂപ ഇദ്ദേഹം അടച്ചുതീര്‍ത്തു. 

പേരോ മറ്റുവിവരമോ വെളിപ്പെടുത്താന്‍ ഇദ്ദേഹം ആഗ്രഹിക്കുന്നില്ലെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്‌വാള്‍ ശാഖയിലെ അധികൃതര്‍ അറിയിച്ചു. ബാങ്കുദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ഇദ്ദേഹത്തെ നല്ല പരിചയമുള്ളതിനാലാണ് ഇത്തരത്തിലൊരു വാഗ്ദാനം അംഗീകരിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

വായ്പാതിരിച്ചടവിന് പ്രയാസപ്പെടുന്ന കുറച്ചു പേരെ സഹായിക്കാനാഗ്രഹിക്കുന്നതായും അത്തരത്തിലുള്ളവരെ ബാങ്ക് തന്നെ തിരഞ്ഞെടുത്ത് അറിയിച്ചാല്‍ താനവവരുടെ കടം വീട്ടാമെന്നും ഇദ്ദേഹം അറിയിച്ചതായി ബാങ്ക് ശാഖയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഷെറില്‍ വാന്‍ച്ചോങ് പറഞ്ഞു. പത്തു ലക്ഷം രൂപയാണ് വായ്പാതിരിച്ചടവിനായി നല്‍കാമെന്ന് ഇദ്ദേഹം അറിയിച്ചത്. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ച നാല് പേരെ തിരഞ്ഞെടുത്ത് വിവരമറിയച്ചതിനെ തുടര്‍ന്ന് പത്ത് ലക്ഷം രൂപ ഇദ്ദേഹം ഓണ്‍ലൈനായി ബാങ്കിന് കൈമാറി. തൊട്ടടുത്ത ദിവസം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാല് പേരെയും ബാങ്കില്‍ വരുത്തി ഈടുവസ്തുക്കള്‍ തിരികെ നല്‍കി. നാല് പേരും ആദ്യമൊന്നമ്പരന്നെങ്കിലും കാര്യങ്ങള്‍ വ്യക്തമായതോടെ അജ്ഞാതനായ വ്യക്തിയ്ക്ക് നിറകണ്ണുകളോടെയാണ് അവര്‍ നന്ദി അറിയിച്ചത്. 

ഈ വിവരം പരസ്യപ്പെടുത്തരുതെന്നും താനീക്കാര്യത്തില്‍ പ്രശസ്തി ആഗ്രഹിക്കുന്നില്ലെന്നും ഇദ്ദേഹം അറിയിച്ചതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സഹായം ലഭിച്ച മോന എല്‍ ഫനായി എന്നയാള്‍ സാമൂഹ്യ മാധ്യമത്തില്‍ ഇതിനെകുറിച്ച് പോസ്റ്റിട്ടതോടെ വിവരം പുറത്തറിയുകയായിരുന്നു. ഐസ്‌വാസ്വാളില്‍ തന്നെയുള്ള ഒരു വ്യവസായിയാണ് സഹായം നല്‍കിയതെന്ന വിവരം മാത്രമേ പുറത്ത് പറയാന്‍ നിര്‍വാഹമുള്ളുവെന്ന് ഷെറില്‍ വാന്‍ച്ചോങ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com