മേട്ടുപ്പാളയം: സര്‍ക്കാര്‍ മദ്യ വില്പനശാലയില്‍ ആളില്ലാത്ത തക്കം നോക്കി ഓട് പൊളിച്ചിറങ്ങി മദ്യപിച്ച് ലക്കുകെട്ടയാളെ അകത്തുവെച്ചു തന്നെ പൊലീസ് പൊക്കി. മേട്ടുപ്പാളയം തിരുവള്ളുവര്‍ നഗര്‍ സ്വദേശി മഹേന്ദ്രനാണ് (48) പിടിയിലായത്. ഷോപ്പ് ജീവനക്കാരനെയും പൊലീസിനെയും വെട്ടിച്ചാണ് ഇയാൾ അകത്ത് കടന്നത്.
മേട്ടുപ്പാളയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ മൂന്ന് സര്‍ക്കാര്‍ മദ്യ വില്പനശാലകള്‍ക്ക് തൊട്ടടുത്ത് പൊലീസ് കാവൽ നിൽക്കേയായിരുന്നു ഇയാളുടെ സാഹസികത.
മൂന്ന് ഷോപ്പുകള്‍ക്കുമായി ഒരു ജീവനക്കാരനാണ് രാത്രിയിലുണ്ടായിരുന്നത്. അതിനിടെ രാത്രി എപ്പോഴോ ഷോപ്പ് നമ്പര്‍ 7785ൽ മഹേന്ദ്രന്‍ കയറിപ്പറ്റി. സര്‍ക്കാരും കോടതിയും മദ്യ ഷോപ്പ് തുറക്കുന്നതിനെക്കുറിച്ച് കടുത്ത വാദ പ്രതിവാദം നടക്കുമ്പോഴാണ് മഹേന്ദ്രന്റെ ഈ കടന്നു കയറ്റം.
കയറിയപാടെ മൂക്കറ്റം കുടിച്ച ശേഷം അടുത്ത ദിവസത്തേക്ക് പാഴ്സലായി എടുക്കുമ്പോൾ ബോട്ടിലുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം ജീവനക്കാരൻ കേട്ടതോടെയാണ് കള്ളി വെളിച്ചതായത്. തുടര്‍ന്ന് ജീവനക്കാരൻ പൊലീസിന് വിവരം നല്‍കി.
പിന്നീട് മാനേജര്‍ എത്തി ഷോപ്പ് തുറന്നു നോക്കുമ്പോഴാണ് തൊണ്ടി സഹിതം മഹേന്ദ്രന്‍ കാലുറയ്ക്കാതെ നില്‍ക്കുന്നത് കണ്ടത്. എന്തായാലും കെട്ടിറങ്ങിയപ്പോള്‍ ഇയാൾ ജയിലിലുമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ