കോവിഡ് ബാധിതന്റെ മൃതദേഹം ബസ് സ്റ്റാന്റിൽ; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; ഗുജറാത്ത് മോഡലിനെ പരിഹസിച്ച് ജിഗ്നേഷ് മേവാനി

ഗുജറാത്തിൽ കോവിഡ് ബാധിച്ച് അശുപത്രിയിലായിരുന്ന 67 കാരന്റെ മൃതദേഹം  ബസ്സ്റ്റാൻഡിൽ കണ്ടെത്തി.
കോവിഡ് ബാധിതന്റെ മൃതദേഹം ബസ് സ്റ്റാന്റിൽ; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; ഗുജറാത്ത് മോഡലിനെ പരിഹസിച്ച് ജിഗ്നേഷ് മേവാനി


അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് ബാധിച്ച് അശുപത്രിയിലായിരുന്ന 67 കാരന്റെ മൃതദേഹം  ബസ്സ്റ്റാൻഡിൽ കണ്ടെത്തി. അഹമ്മദാബാദിലെ ഡാനിലിംഡ ക്രോസിങ്ങിന് സമീപം ബിആർടിഎസ് സ്റ്റാൻഡിലാണ് മൃതദേഹം കണ്ടെത്തിയത്.

കോവിഡ് രോഗലക്ഷണത്തെ തുടർന്ന് മെയ് 10നാണ് ഇദ്ദേഹത്തെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിച്ചു. മേയ് 15ന് മൃതദേഹം സ്റ്റാൻഡിൽ കണ്ടെത്തിയതായി പൊലീസ് ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് മൃതശരീരം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് കുടുംബാംഗങ്ങളാണ് പിതാവിന്റെ ശവസംസ്കാരം നടത്തിയതെന്ന് മകൻ പറഞ്ഞു.  

അതേസമയം, രോഗ തീവ്രത കുറഞ്ഞതിനാൽ ഇദ്ദേഹത്തെ മേയ് 14ന് ഡിസ്ചാർജ് ചെയ്തിരുന്നതായി അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസർ ഡോ. എംഎം പ്രഭാകർ പറഞ്ഞു. “രോഗിക്ക് നേരിയ ലക്ഷണങ്ങളാണുണ്ടായിരുന്നത്. സർക്കാറിന്റെ പുതിയ ചട്ടപ്രകാരം അദ്ദേഹത്തെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ഡിസ്ചാർജ് ചെയ്യുമ്പോൾ അദ്ദേഹം ആരോഗ്യവാനായിരുന്നു” -ഡോക്ടർ പറഞ്ഞു.

ആശുപത്രിയുടെ വാഹനത്തിലാണ് രോഗിയെ കൊണ്ടുപോയത്. വീടിനടുത്ത് എത്തിക്കാൻ കഴിയാത്തതിനാലാകും സമീപത്തെ ബസ് സ്റ്റാൻഡിൽ ഇറക്കിയതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഡിസ്ചാർജ് ചെയ്തതിനെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഉത്തരവിട്ടു. ആരോഗ്യവകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് ഗുപ്തയാണ് അന്വേഷണം നടത്തുക. സംഭവത്തിനെതിരെ  സ്വതന്ത്ര എം‌എൽ‌എ ജിഗ്നേഷ് മേവാനി രംഗത്തെത്തി. ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് മേവാനി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com