ജയിലിലായ സുഹൃത്തിന്റെ ഭാര്യയോട് കലശലായ പ്രണയം ; പ്രണയാഭ്യര്‍ത്ഥന നടത്താന്‍ ലോക്ക്ഡൗണ്‍ ലംഘിച്ചെത്തി യുവാവ് ; സ്വയം വെടിവെച്ചു

വീട്ടിലേക്കുള്ള നിരന്തര സന്ദര്‍ശനത്തിനിടെ വിക്കിക്ക് സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: സുഹൃത്തിന്റെ ഭാര്യയോട് പ്രണയാഭ്യര്‍ത്ഥന നടത്താനെത്തിയ യുവാവ്, വീട്ടുകാര്‍ കാണാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്വയം വെടിവെച്ചു. ഡല്‍ഹി നരേലയിലെ സ്വര്‍ണജയന്തി വിഹാറിലാണ് സംഭവം. കോട്‌ല മുകാര്‍പുര്‍ സ്വദേശിയായ വിക്കി എന്ന 27 കാരനാണ് നരേലയിലെ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

നരേലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു വിക്കി. ഈ സുഹൃത്ത് ഇപ്പോള്‍ ജയിലിലാണ്. വീട്ടിലേക്കുള്ള നിരന്തര സന്ദര്‍ശനത്തിനിടെ വിക്കിക്ക് സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നുകയായിരുന്നു. എന്നാല്‍ പ്രണയം വെളിപ്പെടുത്താന്‍ അവസരം കിട്ടിയിരുന്നില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുവതിയെ കാണാനും കഴിയാത്ത സ്ഥിതിയായി.

ഒടുവില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് സുഹൃത്തിന്റെ വീട്ടിലെത്താന്‍ തീരുമാനിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചു 40 കിലോമീറ്ററാണ് വിക്കി സഞ്ചരിച്ചത്. മദ്യപിച്ചു ലക്ക് കെട്ട നിലയില്‍ വീട്ടിലെത്തിയ വിക്കിയെ കാണാന്‍ യുവതിയും വീട്ടുകാരും വിസമ്മതിച്ചു. വിക്കി വീടിന് പുറത്തു നിന്ന് ദീര്‍ഘ നേരം ബഹളം വച്ചെങ്കിലും യുവതിയോ വീട്ടുകാരോ വാതില്‍ തുറന്നില്ല.

ഇതോടെ നിരാശനായ യുവാവ് കൈവശം കരുതിയിരുന്ന തോക്കെടുത്ത് സ്വയം വെടി വെക്കുകയായിരുന്നു. ചുമലില്‍ വെടിയേറ്റ വിക്കിയെ ഉടന്‍ തന്നെ സമീപത്തെ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈസന്‍സില്ലാത്ത തോക്കുപയോഗിച്ചാണ് വിക്കി സ്വയം വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com