തട്ടിക്കൊണ്ടുപോയ ഒന്നര വയസ്സുകാരന് കോവിഡ്; പ്രതിയും പൊലീസും മാധ്യമപ്രവര്‍ത്തകരുമടക്കം 22പേര്‍ ക്വാറന്റീനില്‍
ഹൈദരാബാദ്: ഇരുചക്രവാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയ ഒന്നര വയസ്സുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിയടക്കം കുട്ടിയുമായി അടുത്തിടപഴകിയ 22 പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളും കുടുംബവും, കുട്ടിയുടെ അമ്മ, പൊലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരോട് ക്വാറന്റീനില്‍ പ്രവേശിച്ചത്.
ഹൈദരാബാദില്‍ തെരുവോരത്ത് കഴിയുന്ന 22 വയസ്സുള്ള യുവതിയുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. അമ്മ ഉറങ്ങിക്കിടന്ന സമയത്ത് കുഞ്ഞിനെ കാണാതായെന്നായിരുന്നു പരാതി. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയേക്കുറിച്ചുള്ള സൂചനകൾ ലഭിച്ചു. സിസിടിവി പരിശോധിച്ചപ്പോൾ ഇബ്രാഹിം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായി. പഴങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചാണ് കുട്ടിയെ ഇയാൾ കടത്തിയത്. പൊലീസ് പ്രതിയെ പിടികൂടുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു.
തനിക്കും ഭാര്യയ്ക്കും ജനിച്ച ആണ്‍കുട്ടികളെല്ലാം മരിച്ചുപോയെന്നും ഒരു ആണ്‍കുട്ടി വേണമെന്ന ആഗ്രഹംകൊണ്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. മുഴുവന്‍സമയ മദ്യപാനിയായ യുവതിക്ക് കുട്ടിയെ സംരക്ഷിക്കാനാവില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏല്‍പിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ