പനാജി: മലയാളി യുവതിയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയാണെന്ന് ഗോവ പൊലീസ്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകൾ അഞ്ജന കെ ഹരീഷാ (21)ണ് കഴിഞ്ഞ വ്യാഴാഴ്ച ഗോവയിൽ വച്ച് മരിച്ചത്. റിസോർട്ടിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ കരുതുന്നതെന്നും കൂടുതൽ വിവരങ്ങൾ പറയാനില്ലെന്നും പൊലീസ് വ്യക്തമാക്കി.
തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർഥിനിയാണ് അഞ്ജന. നാല് മാസം മുൻപ് മകളെ കാണാനില്ലെന്നുപറഞ്ഞ് അമ്മ മിനി ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട്ടു നിന്ന് പൊലീസ് പിടികൂടി കൊണ്ടു വന്ന് വീട്ടുകാർക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് പാലക്കാട്ടും കോയമ്പത്തൂരിലുമൊക്കെ ലഹരി വിമോചന ചികിത്സ തേടി. ഏറെനാളത്തെ ചികിത്സയ്ക്കു ശേഷം അഞ്ജന തിരികെ വീട്ടിലെത്തുകയും ചെയ്തു.
ഇക്കഴിഞ്ഞ മാർച്ച് ആദ്യ വാരത്തിൽ കോളജിലെ കൂട്ടായ്മയിൽ പങ്കെടുക്കാനെന്നു പറഞ്ഞ് അഞ്ജന പോയി. എന്നാൽ തിരിച്ചു വന്നില്ല. ഇതേത്തുടർന്ന് അമ്മ വീണ്ടും നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
കോഴിക്കോട്ട് ഒരു സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റു ചെയ്ത് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് അമ്മയോടൊപ്പം പോകാൻ താത്പര്യമില്ലെന്നറിയിച്ചു.
തുടർന്ന് കോഴിക്കോട് സ്വദേശിനിയായ യുവതിക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീട് താമസിച്ചത്. മാർച്ച് 17ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് അഞ്ജന ഗോവയിലേക്കു പോയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ