കോണ്‍ഗ്രസിന്റെ ആയിരം ബസുകളുടെ കൂട്ടത്തില്‍ ഓട്ടോറിക്ഷയുടെയും കാറിന്റെയും രജിസ്‌ട്രേഷന്‍ നമ്പറെന്ന് യുപി സര്‍ക്കാര്‍; വിവാദം

കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത 1,000 ബസുകളുടെ പട്ടികയില്‍ ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും രജിസ്‌ട്രേഷന്‍ നമ്പറുകളുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
കോണ്‍ഗ്രസിന്റെ ആയിരം ബസുകളുടെ കൂട്ടത്തില്‍ ഓട്ടോറിക്ഷയുടെയും കാറിന്റെയും രജിസ്‌ട്രേഷന്‍ നമ്പറെന്ന് യുപി സര്‍ക്കാര്‍; വിവാദം

ലഖ്‌നൗ: കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത 1,000 ബസുകളുടെ പട്ടികയില്‍ ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും രജിസ്‌ട്രേഷന്‍ നമ്പറുകളുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എന്നാല്‍ ഇത് കോണ്‍ഗ്രസ് നിഷേധിച്ചു. ഇതോടെ ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. 

രജിസ്‌ട്രേഷന് വേണ്ടി ബസുകള്‍ ലഖ്‌നൗവില്‍ എത്തിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ ആദിത്യനാഥ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ബസുകള്‍ ലഖ്‌നൗവിലേക്ക് അയക്കുന്നത് സമയം വൈകിക്കുമെന്നുമായിരുന്നു ് കോണ്‍ഗ്രസ് വാദം. 

ബസുകള്‍ ലഖ്‌നൗവില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന കോണ്‍ഗ്രസ് നിലപാട് അംഗീകരിച്ച യുപി അഡിഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്ഥി, ഗാസിയാബാദ്, നോയിഡ അതിര്‍ത്തികളില്‍ ബസുകള്‍ നിര്‍ത്തിയിടാന്‍ നിര്‍ദേശിച്ചു. 

കൗശാംബി, സാഹിബാബാദ് ബസ് സ്റ്റാന്റുകളില്‍ 500 ബസുകള്‍ പാര്‍ക്ക് ചെയ്യാനും മറ്റ് 500 എണ്ണം ഗൗതം ബുദ്ധ നഗര്‍ എക്‌സ്‌പോ മാര്‍ട്ടിന് സമീപത്തെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാനുമാണ് നിര്‍ദേശം. 

ബസുകളുടെ പെര്‍മിറ്റ്, ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ് കാര്യങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നല്‍കിയ ബസുകളുടെ ലിസ്റ്റില്‍ ഓട്ടോറിക്ഷയുടെയും ആംബുലന്‍സിന്റെയും പ്രൈവറ്റ് കാറിന്റെയും രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ പറഞ്ഞു. 

എന്നാല്‍ ഇത് കോണ്‍ഗ്രസ് ന്ിഷേധിച്ചു. തങ്ങള്‍ ആയിരം ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും യുപി സര്‍ക്കാരിന് എന്തെങ്കിലും സംശയം തോന്നുന്നെങ്കില്‍ നേരിട്ടെത്തി പരിശോധന നടത്താമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com