ന്യൂഡല്‍ഹി: മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ ആദ്യത്തെ ഇന്ത്യൻ നിർമിത ഇലക്ട്രിക് ട്രെയിന്‍ കന്നിയാത്ര നടത്തി. ഉത്തര്‍പ്രദേശിലെ ദീന്‍ദയാല്‍ ഉപാധ്യായ- ശിവ്പുര്‍ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു യാത്ര. 12000 എച്ച്പി എന്‍ജിന്‍ ആണ് ട്രെയിനിനുള്ളത്. 12000 എച്ച്പി എന്‍ജിന്‍ ഉപയോഗിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ആറാമതായി ഇടം പിടിക്കാനും ഇതുവഴി രാജ്യത്തിന് സാധിച്ചു.
ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റം ആണ് ട്രെയിന്‍ നിര്‍മിച്ചത്. രാജ്യത്തെ റെയില്‍വെ പാളങ്ങള്‍ക്ക് അനുയോജ്യമായി നിർമ്മിച്ചിരിക്കുന്ന ട്രെയിനിന്റെ മുമ്പിലും പിന്നിലും എയര്‍കണ്ടീഷനോടു കൂടിയ ഡ്രൈവര്‍ ക്യാബുകളുണ്ട്. ബിഹാറിലെ മാധേപുര റെയില്‍വെ ഫാക്ടറിയിലായിരുന്നു നിർമാണം.
2015ൽ റെയില്‍വെ മന്ത്രാലയവും ആല്‍സ്റ്റമും ചേർന്ന് സംയുക്തസംരംഭ കരാറില്‍ ഒപ്പുവെച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. 25,000 കോടിയുടെ പദ്ധതിയിൽ കരാറനുസരിച്ച് 800 ട്രെയിനുകളാണ് നിർമിക്കുന്നത്. ആല്‍സ്റ്റമിന്റെ ബെംഗളൂരുവിലെ എന്‍ജിനീയറിങ് സെന്ററിലാണ് എന്‍ജിന്റെയും ബോഗികളുടേയും രൂപരേഖ തയ്യാറാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ