ന്യൂഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചകഴിഞ്ഞ് പശ്ചിമബംഗാൾ തീരംതൊടും. മണിക്കൂറിൽ 155-165 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. ഇത് ചിലപ്പോൾ 185 കിലോമീറ്റർ വരെയാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതിശക്തമായ മഴയും കടലേറ്റവുമുണ്ടാകുമെന്നും തിരമാല നാലഞ്ച് മീറ്റർവരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപുകള്‍ക്കിടയിലൂടെയാകും ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുക. ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുർ, വടക്കും തെക്കും 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി, കൊൽക്കത്ത ജില്ലകളിൽ അതി തീവ്ര ചുഴലിക്കാറ്റായി ഉംപുണ്‍ ആഘാതമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.
12 മണിക്കൂര്‍ കൊണ്ടാണ് ഉംപുണ്‍ അതി തീവ്ര ചുഴലിയായി മാറിയത്. കഴിഞ്ഞ വർഷം നവംബർ ഒമ്പതിന് പശ്ചിമബംഗാളിൽ വീശിയ ‘ബുൾബുൾ’ ചുഴലിക്കാറ്റിനെക്കാൾ നാശനഷ്ടമുണ്ടാക്കാൻ ശേഷിയുള്ളതാണ് ഉംപുണ്‍. ബംഗാള്‍, ഒഡിഷ തുടങ്ങി വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മീൻപിടിത്തക്കാർ നാളെവരെ കടലിൽപോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റുകളുടെ ഗണത്തില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റിനെയാണ് സൂപ്പര്‍ സൈക്ലോണ്‍ എന്ന് പറയുന്നത്. അതിവേഗത്തിലാണ് ഉംപുണ്‍ കരുത്താര്‍ജിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. താഴ്ന്നപ്രദേശങ്ങളിൽ കഴിയുന്നവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയെന്ന് ഒഡിഷ ചീഫ് സെക്രട്ടറി അറിയിച്ചു. ദേശീയ ദുരന്തപ്രതികരണസേനയുടെ 36 സംഘങ്ങളെയാണ് രണ്ടുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. കരസേന, നാവികസേന എന്നിവയുടെ രക്ഷാ, ദുരിതാശ്വാസ സംഘങ്ങൾ സജ്ജമായിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ