ന്യൂഡൽഹി: ഉത്തർപ്രദേശിലെ കുടിയേറ്റക്കാർക്ക് ഏർപ്പാടാക്കിയ 1000 ബസുകൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തിരിച്ചുവിളിച്ചു. ബസുകൾക്ക് യുപി സർക്കാർ അനുമതി നൽകാത്തതിനെ തുടർന്നാണ് തീരുമാനം. അനുമതി ലഭിക്കുന്നതിനായി നാല് മണി വരെ കാത്തു നിന്നെങ്കിലും അനുമതി കിട്ടിയില്ല. ഇതിന് പിന്നാലെയാണ് പിൻവലിക്കാൻ തീരുമാനിച്ചത്.
അനുമതി ലഭിക്കാത്തതിനെ തുടർന്ന് നിരവധി ബസുകൾ യുപിയിലെ ഡൽഹി അതിർത്തിയിൽ രാവിലെ മുതൽ കാത്തു കിടന്നിരുന്നത്. കോൺഗ്രസ് പ്രവർത്തകർ ഇവിടെ പ്രതിഷേധം നടത്തുകയും ചെയ്തു.
'വൈകീട്ട് നാല് മണിയോടെ ബസുകൾ ലഭ്യമാക്കിയിട്ട് 24 മണിക്കൂറാകും. നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ അത് ഉപയോഗിക്കുക, ഞങ്ങൾക്ക് അനുമതി നൽകുക. ബിജെപി പതാകകളും പോസ്റ്ററുകളും ഒട്ടിച്ച് ബസുകൾക്ക് അനുമതി നൽകാൻ സാധിക്കുമെങ്കിൽ അങ്ങനെയും ചെയ്യാം. കുടിയേറ്റക്കാരുമായി ബസുകൾ ഓടട്ടെ'- സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.
'നാല് മണിക്ക് മുമ്പ് ബസുകൾക്ക് അനുതി ലഭിച്ചില്ലെങ്കിൽ അവ തിരിച്ചയക്കും. എന്നാലും കോൺഗ്രസും പ്രവർത്തകരും കുടിയേറ്റക്കാർക്ക് ഭക്ഷണവും മറ്റു സാധ്യമായ എല്ലാ സഹായവും നൽകുന്നത് തുടരും'- പ്രിയങ്ക കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ