യുവതി ഫുള്‍ടൈം ടിക്ക് ടോക്കില്‍; ഭര്‍ത്താവ് വഴക്കിട്ടു; അമ്മയും മകനും ആത്മഹത്യ ചെയ്തു

താന്‍ കടുത്ത മാനസികപ്രയാസം നേരിടുമ്പോഴും ഭാര്യ സദാസമയവും ടിക് ടോക്കില്‍ വീഡിയോ ചെയ്ത് ആസ്വദിക്കുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് പറയുന്നത്‌ 
യുവതി ഫുള്‍ടൈം ടിക്ക് ടോക്കില്‍; ഭര്‍ത്താവ് വഴക്കിട്ടു; അമ്മയും മകനും ആത്മഹത്യ ചെയ്തു

ഹൈദരബാദ്: മുഴുവന്‍ സമയവും ടിക് ടോക്കില്‍ ചിലവഴിക്കുന്നതിന് ഭര്‍ത്താവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. അമ്മയുടെ മരണം താങ്ങാനാകാതെ തൊട്ടു പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത മകനും ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് ദാരുണമായ സംഭവം. 

വൈഎസ്ആര്‍ കോളനിയില്‍ താമസിക്കുന്ന ഷേയ്ഖ് ശംസുദ്ദീന്റെ ഭാര്യ ഷേയ്ഖ് കരീമയും മകനുമാണ് കഴിഞ്ഞ ദിവസം സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. ഭാര്യ സദാസമയവും ടിക് ടോക്കില്‍ ചെലവഴിക്കുന്നതില്‍ ശംസുദ്ദീന്‍ വഴക്ക് പറഞ്ഞതായും ഇതിനു പിന്നാലെയാണ് യുവതി സയനൈഡ് കുടിച്ച് ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. 

സ്വര്‍ണ പണിക്കാരനായ ശംസുദ്ദീന് ലോക്ക്ഡൗണ്‍ കാരണം ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ സാമ്പത്തികബാധ്യതകള്‍ വര്‍ധിച്ചു. രണ്ട് മാസം മുമ്പ് കുടുംബം ഒരു കാറപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ കഴിയുകയും ചെയ്തിരുന്നു. അഞ്ച് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി വേണ്ടിവന്നത്. ഈ പണം തിരികെ നല്‍കാനായി അടുത്തിടെ ഒരു വായ്പ എടുത്തിരുന്നു. മാത്രമല്ല, മൂത്ത മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം ജോലി ഇല്ലാതായതോടെ സാമ്പത്തിക ബാധ്യത വര്‍ധിച്ചു. ഇതോടെ ശംസുദ്ദീന്‍ കടുത്ത മാനസികപ്രയാസത്തിലായിരുന്നു. 

എന്നാല്‍ താന്‍ കടുത്ത മാനസികപ്രയാസം നേരിടുമ്പോഴും ഭാര്യ സദാസമയവും ടിക് ടോക്കില്‍ വീഡിയോ ചെയ്ത് ആസ്വദിക്കുകയായിരുന്നുവെന്നാണ് ശംസുദ്ദീന്‍ പറഞ്ഞത്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന സയനൈഡ് കഴിച്ച് യുവതി ജീവനൊടുക്കിയത്. അമ്മയുടെ മരണത്തിന് സാക്ഷിയായ മകനും തൊട്ടുപിന്നാലെ ബാക്കിയുള്ള സയനൈഡും കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com