ഡല്‍ഹിയിലേക്കുള്ള വിമാനങ്ങളില്‍ ദക്ഷിണേന്ത്യക്കാര്‍ക്കും കയറാം; മാര്‍ഗനിര്‍ദേശത്തില്‍ മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹിയില്‍ എത്തുന്നവര്‍ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയണം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ദക്ഷിണേന്ത്യക്കാരെയും യാത്ര ചെയ്യാന്‍ അനുവദിക്കും. ആഭ്യന്തര സര്‍വീസ് തുടങ്ങുന്ന പശ്ചാത്തലത്തിലാണ് മാറ്റം.

നേരത്തെ, വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനങ്ങളില്‍ തിരിച്ചെത്തുന്നവര്‍ക്ക് അതത് സംസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളില്‍ മാത്രമേ കയറാന്‍ അനുമതി ലഭിച്ചിരുന്നുള്ളു.

ഓവര്‍സീസ് സിറ്റിസണ്‍ ഓഫ്  ഇന്ത്യ കാര്‍ഡ് ഉള്ളവര്‍ക്കും ഇവരുടെ കുഞ്ഞുങ്ങള്‍ക്കും മടങ്ങി വരാന്‍ അനുമതി നല്‍കി. അത്യാവശ്യ സാഹചര്യങ്ങളില്‍ കുടുംബവുമായി ബന്ധപ്പെടണം എന്നുള്ളവര്‍ക്കും ഇന്ത്യയിലേക്ക് വരാം. ദമ്പതികളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനും മറ്റേയാള്‍ ഒ സി ഐ കാര്‍ഡ് ഉള്ളയാളാണെങ്കിലും രാജ്യത്തേക്ക് വരാന്‍ അനുമതിയുണ്ട്.

ഈ മാസം 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാര്‍ഗനിര്‍ദേശം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ മൂന്നിലൊന്ന് ആഭ്യന്തര വിമാന സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.

പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യപ്രശ്‌നമുള്ളവര്‍ തുടങ്ങിയവര്‍ യാത്ര ഒഴിവാക്കണമെന്ന് വ്യോമയാനമന്ത്രാലയം ആവശ്യപ്പെട്ടു. യാത്രക്കാര്‍ രണ്ടുമണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം. ഒരു ബാഗ് മാത്രമേ അനുവദിക്കൂ. വിമാനത്തില്‍ മധ്യത്തിലുളള സീറ്റ് ഒഴിച്ചിടാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com