വളർത്തു നായയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു; വെടിയുണ്ട കൊണ്ടത് പത്ത് വയസുകാരിയുടെ കൈയിൽ; ആൾക്കൂട്ടം 55കാരനെ തല്ലിക്കൊന്നു

വളർത്തു നായയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു; വെടിയുണ്ട കൊണ്ടത് പത്ത് വയസുകാരിയുടെ കൈയിൽ; ആൾക്കൂട്ടം 55കാരനെ തല്ലിക്കൊന്നു
വളർത്തു നായയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു; വെടിയുണ്ട കൊണ്ടത് പത്ത് വയസുകാരിയുടെ കൈയിൽ; ആൾക്കൂട്ടം 55കാരനെ തല്ലിക്കൊന്നു

പട്‌ന: വളര്‍ത്തു നായയ്ക്ക് നേരേയും നായയുടെ ഉടമസ്ഥന്റെ മകള്‍ക്ക് നേരെയും വെടിയുതിര്‍ത്ത 55 കാരൻ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് മരിച്ചു. ബിഹാറിലെ ബെലാദി ഗ്രാമത്തിലെ ഗോപാല്‍ റാമിനെയാണ് നാട്ടുകാർ തല്ലിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

അയല്‍ക്കാരനായ വിനോദ് റാമിന്റെ വളര്‍ത്തു നായയ്ക്ക് നേരെയാണ് ഗോപാല്‍ റാം വെടിയുതിര്‍ത്തത്. നായയുടെ നിര്‍ത്താതെയുള്ള കുര ശല്യമായതോടെയാണ് ഇതിനെ വെടിവച്ച് കൊല്ലാൻ തീരുമാനിച്ചത്. ആദ്യ രണ്ട് വെടിയുണ്ടകള്‍ നായയുടെ ശരീരത്തില്‍ പതിച്ചെങ്കിലും കാര്യമായ പരിക്കേറ്റില്ല. 

ഇതിനു പിന്നാലെ ഗോപാല്‍ റാം മൂന്നാമതും വെടിയുതിര്‍ത്തു. പക്ഷേ, ഇത്തവണ ഉന്നം തെറ്റി വിനോദ് റാമിന്റെ മകളായ പത്തു വയസുകാരി ഭൂമിക കുമാരിയുടെ കൈയിലാണ് വെടിയുണ്ട പതിച്ചത്. പെണ്‍കുട്ടിക്ക് സാരമായി പരിക്കേറ്റതോടെ വിനോദ് റാമും നാട്ടുകാരും ഗോപാല്‍ റാമിനെതിരെ തിരിഞ്ഞു. പിന്നീട് നാട്ടുകാര്‍ കൂട്ടമായെത്തി ഇയാളെ മര്‍ദിച്ചതോടെയാണ് 55കാരനായ ഗോപാല്‍ റാം മരിച്ചത്. 

സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. വളര്‍ത്തു നായയെയും മകളെയും വെടിവെച്ച സംഭവത്തില്‍ വിനോദ് റാം നല്‍കിയ പരാതിയിലാണ് ആദ്യ കേസ്. ഗോപാല്‍ റാമിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. 

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല നാട്ടുകാര്‍ ഗോപാലിനെ മര്‍ദിച്ചതെന്ന് വിനോദ് റാം പറഞ്ഞു. 55 കാരനെ മര്‍ദിച്ചവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com