ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തിനായി സ്ഫോടക വസ്തുക്കളുമായി എത്തിയ കാർ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റേത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഹിദായത്തുള്ള മാലികാണ് കാറിന്റെ ഉടമയെന്ന് ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ഷോപിയാന്‍ സ്വദേശിയായ ഇയാള്‍ കഴിഞ്ഞ വര്‍ഷമാണ് ഹിസ്ബുള്‍ മുജാഹീദിനില്‍ ചേര്‍ന്നത്. 20 കിലോയിലധികം സ്‌ഫോടക വസ്തു (ഐഇഡി) ആയിരുന്നു കാറിൽ നിറച്ചത്.
സ്‌ഫോടന ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തിയതിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌ഫോടക വസ്തു സുരക്ഷാ സേന നിര്‍വീര്യമാക്കി. കഴിഞ്ഞ വര്‍ഷം പുല്‍വാമയിലുണ്ടായ ചാവേറാക്രമണത്തിന് സമാനമായ ശ്രമം സംയുക്ത സേനയാണ് പരാജയപ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വ്യാജ രജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്‌പോയിന്റില്‍ നിര്‍ത്താന്‍ സിഗ്‌നല്‍ നല്‍കിയെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിക്കുകയായിരുന്നു. കാര്‍ നിര്‍ത്താതെ പോയതോടെ സുരക്ഷാ സേന വെടിയുതിര്‍ത്തു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു.
കാറിനുള്ളില്‍ നിന്ന് 20 കിലോയിലധികം വരുന്ന ഐഇഡിയാണ് കണ്ടെടുത്തത്. കാറില്‍ നിന്ന് വളരെ ശ്രദ്ധാപൂര്‍വം നീക്കം ചെയ്ത ഐഇഡി ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. സൈന്യവും പൊലീസും അര്‍ധ സൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് ആക്രമണം തടയാനായതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ